കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ പദവി ഒഴിഞ്ഞ അര്‍വിന്ദര്‍ സിംഗ് ലൗലിയുടെ അടുത്ത അനുയായികളാണ് രണ്ട് പേരും. ലൗലിയോട് പാര്‍ട്ടി കാണിച്ച അനീതിയില്‍ പ്രതിഷേധിച്ചാണ് രാജി എന്നും റിപ്പോര്‍ട്ടുണ്ട്. നേതാക്കള്‍ ബിജെപിയില്‍ പോകും എന്ന സൂചനയാണ് പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു നസീബ് സിംഗ്. ഇരുവര്‍ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിരീക്ഷക ചുമതലയുമുണ്ടായിരുന്നു. നസീബ് സിംഗിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയുടെയും നീരജ് ബസോയ്ക്ക് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റെയും ചുമതലയാണുള്ളത്.
നേതാക്കളുടെ അതൃപ്തി തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കനയ്യ കുമാര്‍, ഉദിത് രാജ് തുടങ്ങിയ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം തുടരുകയാണ്. എത്രയും വേഗം ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എഎപിയുമായി സഖ്യം ഉണ്ടാക്കിയതില്‍ നേതാക്കള്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നത് ഇൻഡ്യ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും നിഴലിക്കുന്നുണ്ട്. നേതാക്കളുടെ രാജി കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയം എന്ന നിലപാടാണ് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്.