ഹരിപ്പാട്: മുതുകുളത്ത് കൊപ്രാപ്പുരയ്ക്ക് തീപിടിച്ച് കത്തിനശിച്ചു. വടക്ക് ചേപ്പാട് കന്നിമേൽ ചെമ്പ്രാളിൽ ശിവൻ ചെട്ടിയാരുടെ കൊപ്രാപ്പുരയ്ക്കാണ് തീപിടിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം.
അശ്രദ്ധ മൂലമാണ് സംഭവമെന്നാണ് നിഗമനം. വീടിനോട് ചേർന്നുളള ചേരിയിലെ നാളികേരത്തിന് പുകയിട്ട ശേഷം ശിവൻ ചെട്ടിയാർ അടുത്തുളള കുടുംബക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. പിന്നീട്, വൈകീട്ട് തീയും പുകയും ഉയരുന്നത് കാണുകയായിരുന്നു. വീട്ടുകാരും ഓടിയെത്തിയ സമീപവാസികളും ചേർന്ന് തീ അണക്കാൻ ശ്രമിച്ചു. കായംകുളത്ത് നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. കാറ്റടിച്ച് തീ ആളിപ്പടർന്നതാകാമെന്നാണ് സംശയിക്കുന്നത്.
തീപിടുത്തത്തിൽ കൊപ്രാച്ചേരും 4200 നാളീകേരവും കത്തി നശിച്ചു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു. 40 വർഷമായി കൊപ്രാ വ്യവസായവും വെളിച്ചെണ്ണ വ്യാപാരവും നടത്തി വരുന്നയാളാണ് ശിവൻ ചെട്ടിയാർ.