ഇൻർനാഷണൽ കൗൺസിൽ ഓൺ മോണിമെന്റ്‌സ് ആന്റ് സൈറ്റ്‌സ് 1982-ലാണ് ലോക പൈതൃകദിനമെന്ന ആശയം അവതരിപ്പിച്ചത്. 1983 ൽ ഐക്യരാഷ്ട്രസഭ ഇതിന് അംഗീകാരം നൽകിയതിനെ തുടർന്നാണ് ഏപ്രിൽ 18 ലോക പൈതൃകദിനമായി ആഘോഷിച്ചു തുടങ്ങിയത്. ചരിത്ര സ്മാരകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
2024 ഏപ്രിൽ വരെ 168 രാജ്യങ്ങളിലായി 1199 പൈതൃക സ്ഥലങ്ങളാണ് യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള 42 പൈതൃകയിടങ്ങളും ഈ പട്ടികയിലുണ്ട്. 59 ഇടങ്ങളുമായി ഇറ്റലിയാണ്.
പൈതൃകയിടങ്ങളിൽ ഒന്നാം സ്ഥാനത്ത്, 57 ഇടങ്ങളുമായി ചൈന രണ്ടാം സ്ഥാനത്തും 52 ഇടങ്ങൾ വീതമുള്ള ഫ്രാൻസും ജർമ്മനിയുമാണ് മൂന്നാം സ്ഥാനത്തുമുണ്ട്.
വെനീസിലെ കനാലുകളും ചൈനയിലെ ടെറാകോട്ട സൈന്യവും ജോർദാനിലെ പെട്രയും മായൻ സംസ്‌കാരത്തിന്റെ ശേഷിപ്പായ മെക്‌സിക്കോയിലെ ചിച്ചൻ ഇസ്തയും ചൈനയിലെ ഷാൻ ജയന്റ് ബുദ്ധയും തുടങ്ങി ആശ്ചര്യം ജനിപ്പിക്കുന്ന എത്രയോ പൈതൃക ഇടങ്ങളാണ് ലോകത്തുള്ളത്. ‘വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക’ എന്നതാണ് 2024-ലെ ലോക പൈതൃക ദിനത്തിന്റെ പ്രമേയം.
ഇന്ത്യയിൽ അജന്ത – എല്ലോറ ഗുഹകളും താജ്മഹലും ഖജുരാഹോയും സാഞ്ചിയിലെ ബുദ്ധസ്തൂപങ്ങളുമെല്ലാം പൈതൃകത്തിന്റെ ശേഷിപ്പുകളായി വിസ്മയം ജനിപ്പിച്ചുകൊണ്ട് തുടരുന്നു. വെള്ളപ്പൊക്കത്തിനും കൊടുങ്കാറ്റിനും ഭൂകമ്പത്തിനും തകർക്കാനായിട്ടില്ലെങ്കിലും വർഗീയതയുടെ വിഷബീജങ്ങൾ ഇന്ന് നമ്മുടെ പല പൈതൃകസ്മാരകങ്ങൾക്കും ഭീഷണി ഉയർത്തിത്തുടങ്ങിയിട്ടുണ്ടെന്നതാണ് സത്യം.