സഹപാഠികളായിരുന്ന അലക്സും കവിതയും ഒരുമിച്ച് ജീവിക്കാനുള്ള പണം കണ്ടെത്താൻ മോഷണം നടത്തിയെന്നാണ് മൊഴി. പ്രതികള്‍ കുറ്റം സമ്മതിച്ചു. മോഷണത്തിനായി അടിമാലിയിൽ എത്തിയ ഇവർ വീട് വാടകയ്ക്ക് വേണമെന്ന ആവശ്യവുമായാണ് ഫാത്തിമയുടെ അടുത്തെത്തിയത്. രണ്ട് ദിവസം ഫാത്തിമയുമായി സംസാരിച്ച് അടുപ്പമുണ്ടാക്കിയ ശേഷം സ്വർണം മോഷ്ടിച്ചെന്നാണ് മൊഴി.
ഫാത്തിമയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് മുളകുപൊടി വിതറിയാണ് പ്രതികൾ മുങ്ങിയത്. വൈകിട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരോടും വിവരം തിരക്കി. അപ്പോഴാണ് പരിചയമില്ലാത്ത രണ്ട് പേരെ വീടിന് സമീപത്ത് കണ്ടിരുന്നതായി മൊഴി ലഭിച്ചത്.
ഫോണിന്‍റെ ടവര്‍ ലൊക്കേഷൻ പരിശോധിച്ചാണ് കവിതയെയും അലക്സിനെയും പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഇവർ മോഷ്ടിച്ച സ്വർണം പണയം വെയ്ക്കാൻ അടിമാലിയിലെ ധനകാര്യ സ്ഥാപനത്തിൽ എത്തിയെന്ന് സിസിടിവി പരിശോധനയിൽ വ്യക്തമായി. ഇവിടെ നൽകിയ വിലാസവും ഫോൺ നമ്പറും പ്രതികളുടേത് തന്നെയായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കുകയെന്ന ലക്ഷ്യത്തോടെ പാലക്കാട് എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്വർണം പണയപ്പെടുത്തിയ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.