ക്ലിനിക്കിൽവെച്ച് പരിചയപ്പെട്ട യുവാവാണ് ഡോക്ടറെ പുനർവിവാഹത്തിന് നിർബന്ധിച്ചത്. ഒന്നിലധികം തവണ വിവാഹത്തെ പറ്റി സംസാരിച്ചപ്പോൾ ഡോക്ടർ സമ്മതിക്കുകയായിരുന്നു. യുവാവാണ് ഡോക്ടർക്ക് യുവതിയെ പരിചയപ്പെടുത്തി കൊടുത്തത്. യുവാവും സംഘവും കാസർകോട് നിന്നാണ് യുവതിയെ എത്തിച്ചത്.
ഇരുവരും തമ്മിൽ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തപ്പോൾ നഗരത്തിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. ശേഷം യുവതിയുടെ ബന്ധുക്കൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളുകളും എത്തി ഡോക്ടറുടേയും യുവതിയുടേയും വിവാഹം ഉറപ്പിച്ചു. അന്ന് രണ്ടു മുറികളിലായിട്ടാണ് ഡോക്ടറെയും യുവതിയെയും താമസിപ്പിച്ചത്.
നവദമ്പതികൾക്ക് ഒന്നിച്ചു താമസിക്കാൻ നഗരത്തിൽ വാടകവീട് ഏർപ്പാടാക്കാമെന്ന് പറഞ്ഞ് സംഘം ഡോക്ടറുടെ മുറിയുടെ വാതിൽ പുറത്ത് നിന്നു പൂട്ടി അന്ന് രാത്രി തന്നെ സ്ഥലം വിട്ടു. പിറ്റേന്നു വീണ്ടും സംഘമെത്തി നടക്കാവിൽ പണയത്തിന് വീട് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആറു ലക്ഷം രൂപ മുൻകൂർ ആയി നൽകണമെന്നും ഡോക്ടറെ വിശ്വസിപ്പിച്ചു.
യുവാവിനെ വിശ്വസിച്ച ഡോക്ടർ പണം നൽകി. ശേഷം വീട് കാണാൻ പോകുന്ന വഴിയിൽ തൊട്ടടുത്തുള്ള ആരാധാനാലയം സന്ദർശിക്കാൻ കയറി. ആ സമയം ലാപ്ടോപും ഫോണും അടങ്ങിയ ബാഗ് സംഘത്തെ ഏൽപ്പിച്ചു. ഡോക്ടർ തിരിച്ചെത്തിയപ്പോൾ സംഘത്തെ കാണാതായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.