നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി ചിലർ സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് അവയിൽ വ്യാജ സീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് നോർക്ക ഈ സർട്ടിഫിക്കറ്റുകൾ നിയമ നടപടികള്‍ക്കായി കൈമാറി. ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് നോർക്ക റൂട്ട്സ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
പലപ്പോഴും ഉടമകൾ അറിയാതെ ആയിരിക്കും ഏജൻസികളും ഇടനിലക്കാരും സർട്ടിഫിക്കറ്റുകളിൽ വ്യാജ സീൽ പതിച്ച് അറസ്റ്റ് ചെയ്തതായി കാണിക്കുന്നത്. എന്നാൽ പിന്നീട് വ്യാജ അറ്റസ്റ്റേഷൻ പിടിക്കപ്പെടുമ്പോൾ നിയമപരമായ നടപടികൾ അനിവാര്യമായി മാറും. ഇതിനായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരുന്നതിനാൽ ജോലിനഷ്ടം, സർട്ടിഫിക്കറ്റുകൾ തിരിച്ചു കിട്ടാനുള്ള കാലതാമസം എന്നിവയ്ക്കും നിയമ നടപടികൾക്കും സാധ്യതയുണ്ട്.
സർട്ടിഫിക്കറ്റ് അറ്റസ്‍റ്റേഷന്റെ കാര്യത്തിൽ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റ് സേവനങ്ങള്‍ക്കോ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മറ്റേതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ചുമതലപ്പെടുത്തിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര – കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്.