തരൂർ പഞ്ചായത്തിലെ ചമ്മണി പട്ടികജാതി കോളനിയിൽ കുറെക്കാലമായി സ്ഥിരം കാഴ്ചയാണ് കുടിവെള്ളത്തിനായുള്ള നെട്ടോട്ടം. വല്ലപ്പോഴും വരുന്ന കുടിവെളളത്തിനായി കുടവുമെടുത്ത് രാവിലെതന്നെ ഗ്രാമ വാസികളെല്ലാം വീട്ടിൽ നിന്നും പൈപ്പിൻ ചുവട്ടിലേക്ക് ഇറങ്ങും. എന്നാൽ മിക്ക ദിവസവും കാലിയായ കുടങ്ങളുമായി തിരിച്ചെത്തുകയേ വഴിയുളളൂ. രണ്ടും മൂന്നും ദിവസം ഏതാനും മണിക്കൂറുകൾ മാത്രം പൈപ്പിലൂടെ വെളളമെത്തും. അതിലെ ഓരോ തുളളിയും സൂക്ഷിച്ച് ചെലവാക്കണം. ഒരു കുടം വെള്ളത്തിനായി കൂലിപ്പണിപോലും വേണ്ടെന്നുവച്ചുളള നീണ്ട കാത്തിരിപ്പ് പലപ്പോഴും നിരാശപ്പെടുത്തുകയാണ് ചെയ്യാറെന്ന് പ്രദേശവാസിയായ ശാന്തകുമാരി പറയുന്നു.
വേനലെത്തുംമുമ്പേ, കുടിവെളള ക്ഷാമം തുടങ്ങിയതാണിവിടെ. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഫണ്ടില്ലെന്ന് പഞ്ചായത്ത് അറിയിച്ചതോടെ സ്വന്തം നിലക്ക് പിരിവെടുത്ത് ചമ്മണിക്കാർ ഗ്രാമത്തിൽ ഒരു കുഴൽക്കിണർ കുഴിച്ചു. എന്നാൽ ഇതിലും വെളളമില്ല. വനഭൂമിയിലൂടെ കോളനിയിലേക്ക് വെളളമെത്തിക്കാനുളള സാങ്കേതിക പ്രശ്നം പറഞ്ഞാണ് പഞ്ചായത്ത് തടിയൂരുന്നത്. എത്ര പ്രതിഷേധിച്ചാലാണ് ഇനി കുടിവെള്ളം കിട്ടുകയെന്നാണ് ചമ്മണി നിവാസകളുടെ ചോദ്യം. ആലത്തൂർ മണ്ഡലത്തിലെ വടകരപ്പതിക്കാർ നേരത്തെ കുടിവെളളം ഇല്ലാത്തതിൽ പ്രതിഷേധിച്ച് നോട്ടക്ക് വോട്ടുകുത്തിയിരുന്നു. പ്രതിഷേധത്തിന് ആ വഴി സ്വീകരിക്കേണ്ടി വരുമെന്ന് പറയുമ്പോഴും ഒരിറ്റ് വെളളത്തിന് വഴിയെന്തെന്ന് ചമ്മണിക്കാർ ചോദിക്കുന്നു.