തന്റെ പിതാവിന്റെ സുഹൃത്ത് അദ്ദേഹത്തിന്റെ മകൾക്ക് വേണ്ടി തന്റെ സ്പോർട്ട്സ് സൈക്കിൾ വാങ്ങിയെന്നും തിരികെ തരാത്തത് കാരണം തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും നെൻമാറ സ്വദേശിനിയായ പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ഒടുവിൽ പൊലീസിൽ പരാതി നൽകിയപ്പോൾ എതിർകക്ഷിക്കെതിരെ നടപടിയെടുക്കാതെ തന്റെ സൈക്കിൾ തിരികെ വാങ്ങി തന്നുവെന്നാണ് പരാതി.
എന്നാൽ കേരള ട്രയാതലോൺ അസോസിയേഷന് ഒരു കമ്പനി സ്പോൺസർ ചെയ്ത സ്പോർട്ട്സ് സൈക്കിൾ പരാതിക്കാരിയുടെ പിതാവിന്റെ സുഹൃത്തിന്റെ മകൾക്ക് പരിശീലനത്തിന് നൽകി, എന്നാൽ സൈക്കിൾ തന്റെ മകൾക്ക് സ്വന്തമായി കിട്ടിയതാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചെന്നും ആലത്തൂർ ഡി വൈ എസ് പി കമ്മീഷനെ അറിയിച്ചു. പിന്നീട് പരാതിക്കാരിയുടെ പിതാവിന്റെ ഇടപെടൽ വഴി സൈക്കിൾ തിരികെ വാങ്ങി നൽകിയിട്ടുണ്ട്.
തുടർന്ന് മലമ്പുഴയിൽ നടന്ന സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ എതിർകക്ഷിയുടെ മകൾ പരാതിക്കാരിയുടെ സൈക്കിൾ വാങ്ങി. എന്നാൽ തന്റെ മകൾക്ക് കമ്പനി സ്പോൺസർ ചെയ്ത സൈക്കിൾ തിരികെ നൽകിയില്ലെങ്കിൽ പരാതിക്കാരിയുടെ സൈക്കിൾ തിരികെ നൽകില്ലെന്ന് എതിർകക്ഷി പറഞ്ഞു. ഇതാണ് കേസായത്. തുടർന്ന് ട്രയാതലോൺ അസോസിയേഷനെയും സൈക്കിൾ നൽകിയ കമ്പനി പ്രതിനിധിയെയും വിളിച്ചുവരുത്തി സംസാരിച്ച് യാഥാർത്ഥ്യം എതിർ കക്ഷിയെ ബോധ്യമാക്കി പരാതിക്കാരിക്ക് സൈക്കിൾ തിരികെ വാങ്ങി നൽകിയതായി പൊലീസ് അറിയിച്ചു.
മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന പരാതിക്കാരിയുടെ മനോവിഷമമാണ് പരാതിക്കിടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ആലത്തൂർ ഡി.വൈ.എസ്.പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.