ലോക്സഭാ തെരഞ്ഞെടുപ്പിലെ കളളപ്പണ ഒഴുക്ക് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കുമ്പോഴാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്തെ കൊടകര കുഴൽപ്പണക്കേസിനെപ്പറ്റി മാധ്യമങ്ങൾ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലിനോട് ആരാഞ്ഞത്. കേട്ടുകേൾവിയേ ഉളളന്നും പണം തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും കൂടുതൽ ഒന്നും അറിയില്ലെന്നുമായിരുന്നു ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ദേബ് ജ്യോതി ദാസ് വ്യക്തമാക്കിയത്. എന്നാൽ, ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് സംസ്ഥാന പൊലീസ് വൃത്തങ്ങൾ പറയുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴൽപ്പണം കൊടകരയിൽ കൊളളയടിച്ചതും അതിൽ ഒരു കോടി അൻപത്തിയാറ് ലക്ഷം രൂപ പൊലീസ് പിന്നീട് കണ്ടെത്തിയതും ഇൻകം ടാക്സിനേയും എൻഫോഴ്സ്മെന്‍റിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും അറിയിച്ചിരുന്നു.
സംഭവം നടന്നതിനുപിന്നാലെയും അതിനുശേഷവും മൂന്നു റിപ്പോർട്ടുകളാണ് ആദായ നികുതി വകുപ്പിന് നൽകിയത്. 2021 ഓഗസ്റ്റ് 8ന് നൽകിയ അവസാന റിപ്പോർട്ടിൽ കുഴൽപ്പണ ഇടപാടിന്‍റെ മുഴുവൻ വിശദാംശങ്ങളും അറിയിച്ചിരുന്നു. 41 കോടി രൂപയാണ് കുഴൽപ്പണമായി കർണാടകത്തിൽ നിന്ന് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തിയത്. അഞ്ച് ശ്രോതസുകൾ വഴിയായിരുന്നു ഈ പണത്തിന്‍റെ വരവ്. ഇതിൽ ഒരു സോഴ്സിൽ നിന്നുളള പണമാണ് കൊളളയടിക്കപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ടവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവരെ ബന്ധപ്പെട്ടിരുന്നെന്നും ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു.
പിടികൂടിയ പണം ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയതും കേസിന്‍റെ ഭാഗമായിക്കയും രേഖാമൂലം ഇൻകം ടാക്സ് തൃശൂർ ഓഫീസിനെ അറിയിച്ചിരുന്നു. ഇതെല്ലാം നിലനിൽക്കെയൊണ് ഒന്നും അറിഞ്ഞില്ലെന്ന് ആദായനികുതി വകുപ്പ് കൈകഴുകുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇൻകം ടാക്സിന് പുറമേ ഇഡിക്ക് ജൂൺ ഒന്നിനും ഓഗസ്റ്റ് 2നും റിപ്പോർട്ട് നൽകിയിരുന്നു.