കേളകം: ജനവാസ മേഖലയിൽ കറങ്ങി നടക്കുന്ന കടുവയെ പിടിക്കാൻ പറ്റുന്നില്ലെങ്കിൽ വെടി വെച്ച് കൊല്ലണമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി വിപിൻ ജോസഫ്. ദിവസങ്ങളായി അടയ്ക്കത്തോട് മേഖലയിലെ ജനങ്ങൾക്ക് പുറത്തിറങ്ങാനോ സ്വൈര്യ ജീവിതം നയിക്കാനോ കഴിയാത്ത സ്ഥിതിയാണ്. സർക്കാർ കാര്യക്ഷമമായി വിഷയത്തിൽ ഇടപെടുന്നില്ല. കടുവയെ പിടിക്കുന്നതിൽ വനം വകുപ്പ് തുടർച്ചയായി പരാജയപ്പെടുന്നു. മലയോര മേഖലയിലെ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെങ്കിൽ കോൺഗ്രസ് ശക്തമായ പോരാട്ടം നയിക്കുമെന്നും വിപിൻ ജോസഫ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് ആഴ്ചകളായി അടക്കാത്തോട് മേഖലകളിൽ കടുവ ശല്യം നിലനിൽക്കുന്നുണ്ട്. സ്കൂൾ കുട്ടികളടക്കം കടുവയുടെ മുൻപിൽപ്പെടുന്ന സാഹചര്യം വരെ കാര്യങ്ങൾ എത്തിയിട്ടും വനം വകുപ്പ് കടുവയെ സംരക്ഷിക്കുകയാണെന്ന തരത്തിലുള്ള പ്രതിഷേധവും നാട്ടുകാരുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. കടുവയെ നിരീക്ഷിക്കാനായി പല തവണ ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഇതിനിടയിൽ പ്രദേശത്ത് പല ഇടങ്ങളിൽ കടുവ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. നിലവിൽ വനം വകുപ്പ് കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്.