തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്കെതിരെ എടുത്ത കേസുകൾ ഒടുവിൽ പിൻവലിക്കുന്നു. കേസുകൾ പിൻവലിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി.
സി.എ.എ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിജ്ഞാപനത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉൾപ്പെടെ എടുത്ത നൂറുകണക്കിനു കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. വിവിധ സംഘടനകളും ഇക്കാര്യം ഉയർത്തി രംഗത്തെത്തിയിരുന്നു. ആകെ 835 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 69 കേസുകൾ മാത്രമാണു പിൻവലിച്ചതെന്നായിരുന്നു പരാതി.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. 600ലേറെ കേസുകൾ പിൻവലിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗുരുതര സ്വഭാവമുള്ളതോ അപേക്ഷ നൽകാത്തതോ ആയ കേസുകളാണ് പിൻവലിക്കാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് കേസുകളെല്ലാം പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും നിർദേശം നൽകിയിരിക്കുന്നത്.