അടയ്ക്കാത്തോട് : അടയ്ക്കാത്തോട് കരിയം കാപ്പിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ വനം വകുപ്പ് പ്രദേശത്ത് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. രണ്ടു ദിവസങ്ങളായി നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നേരത്തെ കടുവയെ കണ്ട ചിറക്കുനി ബാബുവിന്റെ കൃഷിയിടത്തിന് താഴെയും സമീപത്തെ വെള്ളമറ്റം റോയിയുടെ റബ്ബർ തോട്ടത്തിലും കൂടുകൾ സ്ഥാപിച്ചത്. നേരത്തെ അടയ്ക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിൽ സ്ഥാപിച്ച ഒരു കൂടും വയനാട്ടിൽ നിന്ന് എത്തിച്ച മറ്റൊരു കൂടുമാണ് പ്രദേശങ്ങളിൽ സ്ഥാപിച്ചത്. കൂടിന് സമീപപ്രദേശങ്ങളിൽ ആയി നാല് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തുടങ്ങിയ പരിശോധന വൈകുന്നേരം അഞ്ചുമണിയോടെയാണ് വനംവകുപ്പ് അവസാനിപ്പിച്ചത്. അഞ്ചരയോടെ ആദ്യകൂടും തുടർന്ന് രണ്ടാമത്തെ കൂടും പ്രദേശങ്ങളിൽ സ്ഥാപിച്ചു. കൂടും ക്യാമറകളും സ്ഥാപിച്ചതിനോടൊപ്പം പ്രദേശത്ത് നൈറ്റ് പെട്രോളിങ്ങും വനം വകുപ്പ് നടത്തുന്നുണ്ട്. കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്തിന്റെ നേതൃത്വത്തിലാണ് കൂടും ക്യാമറകളും സ്ഥാപിച്ചത്.