രാവിലെ പത്തര മണിയോടെ ചിറക്കുഴി ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിന് സമീപമാണ് കടുവയെ കണ്ടത്.
ശനിയാഴ്ച ഉച്ചയോടെ അടക്കാത്തോട് കരിയംകാപ്പിൽ കടുവയെ കണ്ടതിൻ്റെ ഭീതിയൊഴിയും മുമ്പാണ് ഇന്നും തൊട്ടടുത്ത പ്രദേശമായ നാരങ്ങാത്തട്ടിലും കടുവയെ കണ്ടെത്തിയത്.
കരിയംകാപ്പിൽ വനംവകുപ്പ് കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചിരുന്നു.തുടർന്ന്
ഇന്ന് രാവിലെ വനപാലകരും പ്രദേശവാസിയായ വെണ്മണിക്കട്ടയിൽ ജോസും
ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് നാരങ്ങാത്തട്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ
തോട്ടിലെ വെള്ളത്തിൽ കിടക്കുകയായിരുന്ന കടുവയെ കണ്ടത്.
വനപാലകരുടെ കാൽപ്പെരുമാറ്റം കേട്ട് എഴുന്നേറ്റ് നടന്നു പോകുന്ന കടുവയെ കണ്ട ജോസ് ഉടൻ തന്നെ അവരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
അല്പദൂരം നടന്ന കടുവ വീണ്ടും തോട്ടിൽ തന്നെ നിലയുറപ്പിച്ചു.
വിവരം അറിഞ്ഞ് കണ്ണൂർ ഡി.എഫ്.ഒ എസ്.വൈശാഖിൻ്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും സ്ഥലത്തെത്തി കടുവയെ പിടികൂടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി വയനാട് വൈത്തിരിയിലെ വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരം 5.30 ഓടെ സ്ഥലത്തെത്തിയെങ്കിലും തോട്ടിലെ കാട്ടിനുളളിൽ ഒളിച്ച കടുവയെ കണ്ടെത്താനായില്ല. തുടർന്ന് വനപാലകർ പലവട്ടം പടക്കം പൊട്ടിച്ചെങ്കിലും രാത്രി 8 മണിയായിട്ടും ദൗത്യം വിജയിച്ചില്ല. ഡി.എഫ്.ഒ ഉൾപ്പെടെയുള്ള വനപാലകർ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. രാത്രിയിലും ശ്രമം തുടരാനാണ് തീരുമാനം.
രാവിലെ 10.30 ന് ജനവാസ മേഖലയിൽ കാണപ്പെട്ട കടുവയെ പിടികൂടുന്നതിന് രാത്രിയായിട്ടും കഴിയാതെ വന്നതോടെ ജനങ്ങൾ രോഷാകുലരായിരുന്നു. വനം വകുപ്പിൻ്റെ അനാസ്ഥ മൂലമാണ് കടുവയെ പിടികൂടാൻ വൈകുന്നതെന്ന് പറഞ്ഞായിരുന്നു ജനങ്ങൾ പ്രതിഷേധിച്ചത്.കഴിഞ്ഞ ഒരാഴ്ചക്കാലമായി അടക്കാത്തോട് മേഖലയിൽ കടുവ കറങ്ങി നടന്നിട്ടും വനപാലകർ പിടികൂടാൻ വൈകുന്നതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണം.
ജനവാസ മേഖലയിൽ കടുവ എത്തിയതറിഞ്ഞ്
സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ, കേളകം പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ്, മറ്റ് ജനപ്രതിനിധികൾക്ക് പുറമേ പോലീസും,റേഞ്ച് ഓഫീസർമാരും, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരും മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥരും
പ്രദേശവാസികളും സ്ഥലത്തെത്തിയിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ ഞായറാഴ്ച രാത്രിയായിട്ടും കഴിഞ്ഞിട്ടില്ല. വനം വകുപ്പിൻ്റെ നിരുത്തരവാദപരമായ സമീപനത്തിൻ്റെ തെളിവാണ് ദൗത്യം വിജയിക്കാതെ പോയത്. ഇക്കാര്യത്തിൽ ജനപക്ഷത്തുനിന്നുകൊണ്ടി ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്.
-ജൂബിലി ചാക്കോ
ജില്ലാ പഞ്ചായത്ത് അംഗം