ദില്ലി: മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും ആശ്വാസം. ഇഡി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത കേസില്‍ ദില്ലി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.ഇഡിയു ടെ അപേക്ഷയിൽ കോടതി വാദം തുടരും.ഏപ്രിൽ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.കേസിന്‍റെ രേഖകൾ ആവശ്യപ്പെട്ടുള്ള കെജരിവാളിന്‍റെ അപേക്ഷയിൽ മറുപടി നൽകാൻ ഇഡിക്ക് കോടതി നിർദ്ദേശം നല്‍കി.
ഇഡിക്ക് ഉണ്ടായത് വലിയ തിരിച്ചടിയെന്ന് എ എ പി വക്താവും അഭിഭാഷകയുമായ റീനാ ഗുപ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കെജരിവാളിനെ അറസ്റ്റ് ചെയ്യാനുള്ള ഇഡിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടു.ഇഡി രാഷ്ടീയമായ നടപടികളാണ് സ്വീകരിക്കുന്നത്.അതിനാൽ അടുത്ത നടപടി എന്താണെന്ന് പറയാൻ കഴിയില്ല.ഇൻഡ്യ സഖ്യം കെജരിവാളിനൊപ്പമാണെന്നും റീനാഗുപ്ത പറഞ്ഞു
.ഇഡി അയച്ച എട്ട് സമൻസുകളാണ് മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്.കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കേജ്രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ ആരോപണം. ഇന്നലെ മദ്യനയ കേസിൽ ബിആർ എസ് നേതാവ് കെ.കവിതയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു
അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി തുടക്കമിട്ടു. ഗുജറാത്തിലെ വഡോദരയിൽ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചേർന്നാണ്പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി ഗുജറാത്തിലെ ഭാവ്നഗർ, ഭറൂച് എന്നീ സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുന്നത്.