ഒരു മാസത്തിന്റെ ഇടവേളയിൽ റബ്ബർ കർഷകർക്ക് ഗുണകരമാകാവുന്ന ആശ്വാസ നടപടിയുമായി വീണ്ടും കേന്ദ്ര സർക്കാർ. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന റബ്ബറിന് ഇൻസെന്റീവ് നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കയറ്റുമതി ചെയ്യുന്ന ഒരു കിലോ റബ്ബറിനു അഞ്ച് രൂപ വീതമാകും കേന്ദ്രം നൽകുക. ഇതോടെ രാജ്യത്തെ വിപണികളിൽ റബ്ബർ വില വർധിക്കാനുള്ള കളമൊരുങ്ങിയേക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.റബ്ബറിന്റെ കയറ്റുമതി ആഭ്യന്തര വിപണിയിൽ വില ഉയർത്തിയേക്കും എന്ന് കയറ്റുമതിക്കാരും സൂചിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഗുണകരമെന്നും കയറ്റുമതി ചെയ്യുന്ന റബ്ബർ വ്യാപാരികൾപറഞ്ഞു.
അതേസമയം 40,000 കിലോഗ്രാം റബ്ബർ കയറ്റുമതി ചെയ്യുന്നവർക്ക് ഇൻസെന്റീവ് ഇനത്തിൽ രണ്ട് ലക്ഷം രൂപ ലഭിക്കും. രാജ്യാന്തര വിപണിയിൽ റബ്ബർ വില ആഭ്യന്തര വിപണിയേക്കാൾ ഉയർന്നു നിൽക്കുന്ന വേളയിലാണ് കേന്ദ്ര സർക്കാരിന്റെ ഈ ഇൻസെന്റീവ് പ്രഖ്യാപനം എന്നതും ശ്രദ്ധേയം.
റബ്ബർ ബോർഡിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിലവിവര പട്ടിക പ്രകാരം, കൊച്ചിയിൽ ആർഎസ്എസ്-4 ഇനത്തിലുള്ള ഒരു കിലോഗ്രാം റബ്ബറിന് 178 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആർഎസ്എസ്-5 ഇനത്തിലുള്ള ഒരു കിലോഗ്രാം റബ്ബറിന് 172 രൂപ നിലാവരത്തിലും നിൽക്കുന്നു. അതേസമയം രാജ്യാന്തര വിപണിയിൽ (ബാങ്കോക്ക്) ആർഎസ്എസ്-4 വിഭാഗത്തിലുള്ള റബ്ബർ 225.13 രൂപയിലും ആർഎസ്എസ്-5 വിഭാഗത്തിലുള്ള റബ്ബർ 224.08 രൂപയിലുമാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ഫെബ്രുവരി രണ്ടാം ആഴ്ചയിൽ റബ്ബർ കൃഷിക്ക് നൽകിയിരുന്ന സബ്സിഡി തുകയിലും കേന്ദ്ര സർക്കാർ വർധന നടപ്പാക്കിയിരുന്നു. ഒരു ഹെക്ടർ റബ്ബർ കൃഷിക്കുള്ള സബ്സിഡി 40,000 രൂപയായി വർധിപ്പിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം ആണ് തിരുമാനം പ്രഖ്യാപിച്ചത്. നിലവിൽ ഒരു ഹെക്ടർ പ്രദേശത്തെ റബ്ബർ കൃഷിക്ക് 25,000 രൂപ മാത്രമായിരുന്നു സബ്സിഡി നൽകിയിരുന്നത്. റബ്ബർ കൃഷിക്കുള്ള സബ്സിഡി തുകയിൽ 60 ശതമാനം വർധനയാണിത്.
റബ്ബർ ബോർഡ് മുഖേനയാണ് റബ്ബർ കർഷകർക്കുള്ള സബ്സിഡി തുക വിതരണം ചെയ്യുക. 2024 ഏപ്രിൽ മുതൽ വർധിപ്പിച്ച നിരക്കിലുള്ള സബ്സിഡി തുക കർഷകർക്ക് ലഭ്യമാകും. പുതിയതായി ചെയ്യുന്ന കൃഷിക്കും ആവര്‍ത്തന കൃഷിക്കും ഉൾപ്പെടെ കേന്ദ്ര സർക്കാരിൽ നിന്നുള്ള സബ്‌സിഡിക്ക് അർഹതയുണ്ട്. എന്തായാലും ഏറെ വര്‍ഷങ്ങളായി വിലയിടിവു കാരണം നട്ടംതിരിയുന്ന റബ്ബർ കര്‍ഷകര്‍ക്ക് കേന്ദ്രത്തിന്റെ നടപടി ആശ്വാസകരമെന്നാണ് വിലയിരുത്തൽ.