പെരിയാറിനു കുറുകെ 1984-ൽ ജനങ്ങൾ നിർമിച്ച പാലം 2018 ലെ മഹാപ്രളയത്തിൽ ഒലിച്ചു പോയിരുന്നു. ഇതോടെ അയ്യപ്പൻകോവിൽ, ഏലപ്പാറ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ 600 ഓളം കുടുംബങ്ങളുടെ യാത്ര മുടങ്ങി. തുടർന്ന് നാട്ടുകാർ നിർമിച്ച പാലവും രണ്ടു തവണ മലവെള്ള പാച്ചിലിൽ തകർന്നു. പുറം ലോകത്തെത്താനുള്ള മാർഗ്ഗം അടഞ്ഞതോടെ മ്ലാമല ഫാത്തിമ മാതാ സ്കൂളിലെ കുട്ടികൾ 2020 ൽ ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്തെഴുതി.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ അനുവദിച്ച ആറു കോടി രൂപ ചെലവഴിച്ചാണ് ശാന്തിപ്പാലത്ത് പുതിയ പാലം പണിതത്. 80 മീറ്റർ നീളത്തിൽ പത്തര മീറ്റർ വീതിയിലാണ് പുതിയ പാലം പണിതത്. ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് ഓൺ ലൈനായി പാലം ഉദ്ഘാടനം ചെയ്തു. അതേ സമയം പാലം പണിയുന്നതിന് കാരണക്കാരായ മ്ലാമല ഫാത്തിമ മാതാ സ്കൂളിലെ അഞ്ചു കുട്ടികളെ ക്ഷണിക്കാനോ വേദിയിലിരുത്തി അനുമോദിക്കാനോ സംഘാടകർ തയ്യാറാകാത്തതിൽ നാട്ടുകാർ കടുത്ത അതൃപ്തിയിലാണ്.