കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക് പ്രതിമാസം 1000 രൂപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ട്. ഈ നാമമാത്ര സഹായം പിഎം പോഷൺ അഭിയാനിൽ നിന്നാണ് ലഭിക്കേണ്ടത്. പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സംസ്ഥാനം ഇതിനകം 138.88 കോടി രുപ അനുവദിച്ചു. പാചക ചെലവ് ഇനത്തിൽ കഴിഞ്ഞ മാസം 19.82 കോടി രൂപ നൽകിയിരുന്നു- മന്ത്രി അറിയിച്ചു.
ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക് നിർദേശം നൽകിയതായും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുൻഗണനാ ക്രമത്തിൽ മാറിനൽകുമെന്നും മന്ത്രി വ്യക്തമാക്കി.