വൈക്കം ആറാട്ടുകുളങ്ങരയിലെ പുരുഷോത്തമൻ നായരുടെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. രാത്രി ഒൻപതരയോടെ പുരുഷോത്തമൻ നായരും ഭാര്യയും മകളും ചേർത്തലയിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ഓട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണവും ഡയമണ്ട് ആഭരണങ്ങളുമാണ് കവർന്നത്. ഭിത്തിയിൽ നിന്ന് മോഷ്ടാവിന്‍റെ വിരലടയാളം ഫോറൻസിക് സംഘത്തിന് കിട്ടിയിട്ടുണ്ട്. മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയും കണ്ടെടുത്തു. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.