വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ടൂറിസം ഡയറക്ടർ പി ബി നൂഹ് ഇന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോർട്ട് നൽകും. പാലം നിർമാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകൾ പാലിക്കുന്നതിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ എന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ടൂറിസം മന്ത്രി അറിയിച്ചത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും ചേർന്നുള്ള പദ്ധതിയുടെ നടത്തിപ്പ് ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കാണ്. പാലത്തിന്റെ സുരക്ഷാ ചുമതല കരാർ കമ്പനിക്ക് മാത്രമാണെന്ന ഡി ടി പി സിയുടെയും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും വാദം ടൂറിസം സെക്രട്ടറി ഇന്നലെ തള്ളിയിരുന്നു. ഇക്കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചേക്കും.
അതേ സമയം കടൽ ക്ഷുഭിതമായ സമയത്ത് പാലം പ്രവർത്തിപ്പിച്ചതിലും മതിയായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിലും വീഴ്ച ഉണ്ടായെന്ന് വർക്കല നഗരസഭയും സമ്മതിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടമുണ്ടായത്.സംഭവത്തിൽ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റിരുന്നു ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിക്കുകയായിരുന്നു.