തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ കാണാതായ സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചാർജ് ഷീറ്റ്, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവ ഉൾപ്പെടെ 11 രേഖകൾ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് നഷ്ടമായ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
‘അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതിൽ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. അഭിമന്യു കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകൾ കോടതിയിൽനിന്ന് നഷ്‌ടപ്പെടുന്നത്.മാധ്യമവാർത്തകൾ പ്രകാരം 2022-ൽ തന്നെ രേഖകൾ കാണാതായെന്നാണ് മനസിലാക്കുന്നത്’, എം.വി. ഗോവിന്ദൻ പറഞ്ഞു.
‘2018-ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും വിചാരണ തുടങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാനുള്ള തിയ്യതി മാറ്റിവെക്കുകയായിരുന്നു. ഒന്നാം പ്രതിയെ കിട്ടിയത് കുറച്ച് വൈകിയാണ്. ഇതാണ് വിചാരണ തുടങ്ങാൻ താമസമുണ്ടായത്. ആരാണോ ഉത്തരവാദി, അവരെ കണ്ടെത്തി ഫലപ്രദമായ നടപടി സ്വീകരിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്’, അദ്ദേഹം പറഞ്ഞു.
2018 ജൂലായ് രണ്ടിന് പുലർച്ചെ 12:45-നാണ് അഭിമന്യു കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.