ആലപ്പുഴ: പത്മജയെ കൊണ്ട് ബി.ജെ.പിക്ക് അംഗത്വ ഫീസ് ലഭിക്കുന്നതല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി. പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവമാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.”പത്മജയ്ക്ക് കോണ്‍ഗ്രസിൽ നിന്ന് ഒരുപാട് പരിരക്ഷ കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസിൽ നിന്ന് വിട്ടുപോകുന്ന പാരമ്പര്യമാണ് അവർക്ക്. ഇക്കരെകണ്ട് അക്കരപ്പച്ച തിരക്കിയാണ് പോകുന്നത്”- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കോൺഗ്രസിൽ നിരന്തര അവഗണന നേരിട്ടു എന്ന് പരാതിപ്പെട്ടാണ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ പത്മജ കോൺഗ്രസ് വിടുന്നത്. ഒരു തവണ പാർലമെന്റിലേക്കും രണ്ട് തവണ നിയമ സഭയിലേക്കും മത്സരിച്ച പത്മജയെ അവഗണിച്ചിട്ടില്ലെന്ന് അനുനയത്തിനിറങ്ങിയ നേതാക്കൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെടുത്താൻ മുന്നിട്ടിറങ്ങിയവർക്കെതിരെ നടപടി ഉണ്ടായില്ലെന്നാണ് പത്മജ കുറ്റപ്പെടുത്തുന്നത്. പരാതി നേതൃത്വം കീറികളഞ്ഞെന്നാണ് ഭർത്താവ് ഡോ.വേണുഗോപാലിന്റെ വാദം.