ചണ്ഡീഗഢ്: കർഷകസമരത്തിനിടെ കർഷകൻ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് ആന്റ് ഹരിയാണ ഹൈക്കോടതി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, ജസ്റ്റിസ് ലപിത ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
വ്യക്തമായ കാരണങ്ങളുള്ളതിനാൽ അന്വഷണം പഞ്ചാബിനോ ഹരിയാണയ്ക്കോ കൈമാറാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപവത്കരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിക്കൊപ്പം പഞ്ചാബിൽ നിന്നും ഹരിയാണയിൽ നിന്നും എ.ഡി.ജി.പി. റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും സമിതിയിലുണ്ടാകും. വ്യാഴാഴ്‌ച വൈകീട്ട് നാല് മണിക്ക് മുമ്പ് എ.ഡി.ജി.പിയുടെ പേര് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കോടതി നിർദേശിച്ചു.
വ്യക്തമായ കാരണങ്ങളുള്ളതിനാൽ അന്വഷണം പഞ്ചാബിനോ ഹരിയാണയ്ക്കോ കൈമാറാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപവത്കരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിക്കൊപ്പം പഞ്ചാബിൽ നിന്നും ഹരിയാണയിൽ നിന്നും എ.ഡി.ജി.പി. റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും സമിതിയിലുണ്ടാകും. വ്യാഴാഴ്‌ച വൈകീട്ട് നാല് മണിക്ക് മുമ്പ് എ.ഡി.ജി.പിയുടെ പേര് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കോടതി നിർദേശിച്ചു.
ഡൽഹി ചലോ മാർച്ചിനിടെ ഫെബ്രുവരി 21- നാണ് പഞ്ചാബ്-ഹരിയാണ അതിർത്തിയായ ഖനൗരിയിൽവെച്ച് കർഷകനായ ശുഭ്കരൺ സിങ് കൊല്ലപ്പെട്ടത്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റായിരുന്നു മരണം.
കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇക്കാര്യം സ്ഥിരീകരിച്ചു. തലയിൽ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. തലയോട്ടിയിൽ രണ്ട് മുറിവുകളുണ്ട്. മെറ്റൽ പെല്ലറ്റുകളും കണ്ടെത്തി. വെടികൊണ്ട് മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിച്ചുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കർഷകരുടെ പ്രതിഷേധം കാരണമാണ് പോസ്റ്റുമോർട്ടം ഇത്രയും വൈകിയത്.
ശുഭ്കരണിന് നേരെ ഹരിയാണ പോലീസ് വെടിവെച്ചുവെന്ന് അന്നുതന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. ശുഭ്കരണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലാണ് ഇദ്ദേഹം ഉൾപ്പെടെ പരിക്കേറ്റ മൂന്നുപേരെ പ്രവേശിപ്പിച്ചത്. ശുഭ്കരൺ ആശുപത്രിയിലെത്തും മുമ്പ് മരിച്ചിരുന്നു.