തിരക്കേറിയ ഇന്നത്തെ ലോകത്ത് കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളുടെയും ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധനൽകുന്ന സ്ത്രീകൾ അവരുടെ സ്വന്തം ആരോഗ്യവും സൗഖ്യവും പലപ്പോഴും അവഗണിക്കുന്നു. സ്ത്രീകളിൽ പല ആരോഗ്യപ്രശ്‌നനങ്ങളും കൂടുതലായി കണ്ടുവരുന്നുണ്ടെങ്കിലും മിക്ക ലക്ഷണങ്ങളും അവഗണിക്കപ്പെടുന്നത് ആശങ്കയാണ്. സമൂഹത്തിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ കാഴ്ചപ്പാടുകളും മാനഭയവും ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കൃത്യസമയത്ത് ചികിത്സ തേടുന്നതിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഈ വെല്ലുവിളികൾ പരിഹരിക്കാനുള്ള ഉദ്യമത്തിനാണ് ആസ്റ്റർ മെഡ്സിറ്റി തുടക്കമിട്ടിരിക്കുന്നത്. ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും വനിതാഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന പദ്ധതിയാണിത്.
മടിയില്ലാതെ ആരോഗ്യപ്രശ്‌നങ്ങൾ ഡോക്ടർമാരോട് തുറന്നുപറയാൻ സ്ത്രീകളെ സഹായിക്കുന്ന അന്തരീക്ഷമുണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെഡ് ഓഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ പറഞ്ഞു. സ്ത്രീകൾക്കും അവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാനുള്ള അവസരങ്ങൾ ശക്തിപ്പെടുത്താനാണ് ലക്ഷ്യം.
ജനറൽ സർജറി കൺസൽട്ടന്റ് ഡോ. സൗമ്യ ജോൺ, പ്രസവചികിത്സാ, ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ടീന ആൻ ജോയ്, ശ്വാസകോശരോഗവിഭാഗത്തിലെ ഡോ. എലിസബത്ത് സുനില സിഎക്‌സ്, ഹൃദ്രോഗവിഭാഗത്തിലെ ഡോ. ടെഫി ജോസ്, നഴ്‌സിംഗ് മേധാവി തങ്കം രാജരത്തിനം, ഹെഡ് ഓഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ എന്നിവരും മറ്റ് ആശുപത്രി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. താജ് വിവാന്തയിൽ നടന്ന കൊച്ചി മെർകാറ്റോയുടെ ഏഴാം പതിപ്പിനോട് അനുബന്ധിച്ചായിരുന്നു പരിപാടിയുടെ ഉദ്ഘാടനം.