കോഴിക്കോട്: കൂടത്തായി കേസ് ആസ്പദമാക്കിയുളള നെറ്റ്ഫ്ളിക്‌സിലെ ഡോക്യു സീരീസിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി. രണ്ടാം പ്രതി എംഎസ് മാത്യുവാണ് പ്രദർശനം തടയണണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. കോഴിക്കോട് അഡീഷനൽ സെഷൻ കോടതിയാണ് ഹർജി തള്ളിയത്. തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഡോക്യുമെന്ററിയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റോയ് തോമസ് വധക്കേസിലെ രണ്ടാം പ്രതി എംഎസ് മാത്യുവിന്റെ ഹർജി.
കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ച് നെറ്റ്ഫ്‌ളിക്‌സ് തയ്യാറാക്കിയ കറി ആന്റ് സയനെയ്ഡ്- ദി ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി കഴിഞ്ഞ ഡിസംബർ 22നാണ് പുറത്തിറങ്ങിയത്. ജോളി കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട്ടെ പ്രത്യേക കോടതിയില്‍ ജനുവരി 19നാണ് പരമ്പരക്കെതിരെ രണ്ടാം പ്രതി എം എസ് മാത്യു ഹര്‍ജി നല്‍കിയത്. തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഡോക്യുമെന്ററിയിലുണ്ടെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം ഇതേക്കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുന്നുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംപ്രേഷണം വിലക്കണമെന്നാണ് മാത്യുവിന്റെ ആവശ്യം. ഹര്‍ജിയില്‍ കോടതി പ്രോസിക്യൂഷന്റെ മറുപടി തേടിയിരുന്നു. വിചാരണ പുരോഗമിക്കുന്ന ഒരു കേസ് ആസ്പദമാക്കിയുളള ഹ്രസ്വചിത്ര പ്രദര്‍ശനം, കേസിന്റെ ഗതിയെ ബാധിക്കുമോയെന്ന ആശങ്ക പ്രോസിക്യൂഷനുമുണ്ടായിരുന്നു.