ജനപ്രിയ മാട്രിമോണി ആപ്പുകള്‍ ഉള്‍പ്പടെ പത്ത് ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. സര്‍വീസ് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി. ഭാരത് മാട്രിമോണി ഉള്‍പ്പെടയുള്ള വിവിധ ആപ്പുകള്‍ വെള്ളിയാഴ്ച നീക്കം ചെയ്യപ്പെട്ടു.മൊബൈല്‍ ആപ്പുകള്‍ക്കുള്ളില്‍ നടക്കുന്ന പണമിടപാടുകളില്‍ 15 ശതമാനം മുതല്‍ 30 ശതമാനം വരെ ഫീസ് ഈടാക്കുന്ന പഴയ രീതി നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ അധികൃതര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം ഗൂഗിള്‍ 11 ശതമാനം മുതല്‍ 26 ശതമാനം വരെയാണ് ഗൂഗിള്‍ ഫീസ് ഈടാക്കുന്നത്.ഇത് തടയാന്‍ ചില കമ്പനികള്‍ ശ്രമിച്ചതാണ് തര്‍ക്കങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതിയുടേതുള്‍പ്പടെ രണ്ട് കോടതി വിധികള്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഗൂഗിളിന് അനുകൂലമായി വന്നിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഫീസ് ഈടാക്കുന്നതില്‍ ഇളവ് വരുത്താതെ ആപ്പുകള്‍ക്കെതിരെ കമ്പനി നടപടി സ്വീകരിച്ചത്. “മാട്രിമോണി.കോമി”ന്റെ ആപ്പുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പുകള്‍ വെള്ളിയാഴ്ച നീക്കം ചെയ്യപ്പെട്ടു. ഞങ്ങളുടെ ഒപ്പുകള്‍ ഒന്നൊന്നായി നീക്കം ചെയ്യപ്പെടുകയാണെന്നും ഇന്ത്യന്‍ ഇന്റര്‍നെറ്റിലെ ഇരുണ്ട ദിനമാണിതെന്നും “മാട്രിമോണി.കോം” സ്ഥാപകന്‍ മുരുഗവേല്‍ ജാനകീരാമന്‍ പ്രതികരിച്ചു.പ്ലേസ്റ്റോർ നിയമ ലംഘന നടപടിയുമായി ബന്ധപ്പെട്ട് മാട്രിമോണി. കോമിനും ജീവൻ സാഥി ആപ്പിന്റെ ഉടമയായ ഇൻഫോ എഡ്ജിനും ഗൂഗിൾ നോട്ടീസ് നൽകിയിരുന്നു. അധിക സമയം നൽകിയിട്ടും പത്ത് ഇന്ത്യൻ ആപ്പുകൾ പണം നൽകാൻ തയ്യാറായില്ലെന്ന് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഫീസ് ഈടാക്കുന്നതിനുള്ള തങ്ങളുടെ അവകാശം അധികാരികളോ കോടതികളോ തടഞ്ഞിട്ടില്ല. ഫെബ്രുവരി 9 ന് സുപ്രീം കോടതി അതിൽ ഇടപെടാൻ വിസമ്മതിച്ചതായും ഗൂഗിൾ ചൂണ്ടിക്കാട്ടി.
സൗജന്യ വിതരണം, ഡെവലപ്പർ ടൂളുകൾ അനലറ്റിക്കൽ സേവനങ്ങൾ എന്നിവ ഉൾപ്പടെ ആൻഡ്രോയിഡ് ഒ.എസിലേക്കും ആപ്പ് സ്റ്റോറിലേക്കുമുള്ള നിക്ഷേപങ്ങൾക്ക് വേണ്ടിയാണ് ഈ ഫീസ് എന്ന് ഗൂഗിൾ പറയുന്നു. രണ്ട് ലക്ഷത്തിലേറെ ഇന്ത്യൻ ഡെവലപ്പർമാരിൽ മൂന്ന് ശതമാനം പേർക്ക് മാത്രമേ ഫീസ് നൽകേണ്ടി വരുന്നുള്ളൂ എന്നും കമ്പനി ചൂണ്ടിക്കാട്ടി.