ബെംഗളൂരു: ബെംഗളൂരു കഫേയിലെ സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കഫേയിൽ ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സ് പ്രായമുള്ള ആളാണെന്ന് കണ്ടെത്തി. ഇയാൾ കഴിക്കാനായി കൂപ്പൺ എടുത്ത് റവ ഇഡ്‌ലി വാങ്ങിയെങ്കിലും കഴിച്ചില്ല. ബാഗ് കൊണ്ട് വച്ച് സ്ഥലത്ത് നിന്ന് ഇയാൾ കടന്ന് കളയുകയായിരുന്നു. അതേസമയം, കഫേയിലെ സ്ഫോടനത്തിൽ യുഎപിഎ കേസ് രജിസ്റ്റർ ചെയ്തു.
സ്ഫോടനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. ബാഗ് കൊണ്ടുവെച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങളിൽ മുഖം വ്യക്തമാണ്. എന്നാൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. എല്ലാവരും അപകടനില തരണം ചെയ്തു കഴിഞ്ഞു. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായത്. എല്ലാ വശങ്ങളും പരിശോധിക്കും. ക്രൈംബ്രാഞ്ച് 8 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണെന്നും നഗരത്തിൽ നിരീക്ഷണം ശക്തമായി തുടരുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.
സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഐടിപിഎൽ റോഡിലെ മറ്റ് കടകളിൽ നിന്നുള്ള ദൃശ്യവും പൊലീസ് ശേഖരിച്ച് വരികയാണ്. ബസ്സിൽ നിന്ന് പ്രതിയുടെ അതേ മുഖവും വസ്ത്രവും ധരിച്ച ഒരാൾ നടന്നു വരുന്നത് ഒരു സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അത് രണ്ടും ഒരാൾ ആണോ എന്ന പരിശോധന തുടരുകയാണ്.