രണ്ട് വര്‍ഷമായി ആന ജനവാസ പ്രദേശങ്ങളിലേക്ക് വരുന്നുണ്ടെങ്കിലും വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതും ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും തുടങ്ങിയത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ഞായറാഴ്ച പുലര്‍ച്ചെ നാലരയുടെ പശുവിനെ കറക്കാന്‍ എഴുന്നേറ്റതായിരുന്നു പഴേരി സ്വദേശി നെരവത്ത്കണ്ടത്തില്‍ ബിനു. ഇതിനിടെയാണ് അയല്‍വാസിയായ ജോണി മുട്ടിക്കൊമ്പന്‍ ഇറങ്ങിയിട്ടുണ്ടെന്ന കാര്യം വിളിച്ചു പറഞ്ഞത്. ജോണിയുടെ തോട്ടത്തില്‍ നിന്നും ബിനുവിന്റെ വീടിന്റെ ഭാഗത്തേക്ക് ആയിരുന്നു ആന നീങ്ങിയത്. ആനയെ നോക്കാന്‍ മുറ്റത്തിറങ്ങിയത് മാത്രമെ ഓര്‍മ്മയുള്ളുവെന്ന് ബിനു ഭീതിയോടെ പറഞ്ഞു. ടോര്‍ച്ച് തെളിച്ച് നോക്കിയതും ആന തനിക്ക് നേരെ ഓടി വരുന്നതാണ് കണ്ടത്. ഉടന്‍ ഓടി വീട്ടിനകത്തേക്ക് കയറിയത് കൊണ്ട് മാത്രമാണ് ജീവന്‍ തിരികെ കിട്ടിയത്. അല്ലെങ്കില്‍ മാനന്തവാടിയില്‍ കൊല്ലപ്പെട്ട അജീഷിനെ പോലെ തന്റെ ജീവനും ഒടുങ്ങുമായിരുന്നുവെന്ന് ഭയത്തോടെ പറയുന്നു ഈ യുവാവ്.
മുറ്റത്തെ പട്ടിക്കൂടിന് അടുത്തുവരെ എത്തിയ ആന തെല്ലുനേരം അവിടെ നിലയുറപ്പിച്ചതിനുശേഷം ആണ് തിരികെ പോയത്. ആന അടുത്തെത്തിയതോടെ കുരച്ചുകൊണ്ടിരുന്ന ബിനുവിന്റെ വളര്‍ത്തുനായ ശ്വാസമടക്കി കൂട്ടിനുള്ളില്‍ ഒതുങ്ങിക്കൂടിയിരുന്നു. ഇല്ലെങ്കിൽ നായയേയും ആന ആക്രമിച്ചിരുന്നേനെയെന്ന് വീട്ടുകാർ വിലയിരുത്തുന്നത്. ആഴ്ചകളായി പഴേരി, വടക്കനാട് പ്രദേശങ്ങളില്‍ രാത്രി ഒമ്പത് മണിക്ക് ശേഷം മുട്ടിക്കൊമ്പന്‍ കൃഷിയിടത്തിലേക്ക് എത്തുന്നതായി പറയുന്നു. പിന്നെ ഇവിടെയുള്ള തോട്ടങ്ങളില്‍ വിളകളെല്ലാം നശിപ്പിച്ച് കൂടുന്ന ആന വെളിച്ചം വീണതിന് ശേഷമായിരിക്കും ഉള്‍ക്കാട്ടിലേക്ക് മടങ്ങുക.