കനത്ത മഴയെ തുടർന്ന് ഇന്നലെ ഉച്ചയോടെ കൂടിയാണ് മൂന്ന് കുട്ടികൾ റുസ്താഖിലെ വാദി ബാനി ഗാഫിർ തോട്ടിലെ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്. അതേസമയം ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. മുസന്ദം, ബുറൈമി, മസ്ക്കറ്റ്, സൗത്ത് അൽ ബത്തീന, നോർത്ത് അൽ ബത്തീന, ഷർഖിയ, അൽവുസ്ത എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്.
ലിവ വിലായത്തിൽ വാദിയിൽ കുടുങ്ങിയ 2 പേരെക്കൂടി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. വടക്കൻ ശര്‍ഖിയ ഗവർണറേറ്റിലെ പ്രതിരോധ ആംബുലൻസ് വകുപ്പിൻറെ രക്ഷാസംഘങ്ങൾ ഇന്ന് പുലർച്ചെ സിനാവ് വിലായത്തിലെ അൽ ബത്ത വാദിയിൽ വാഹനവുമായി കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാദിയിൽ നിന്നും രക്ഷപെട്ടയാൾ പൂർണ ആരോഗ്യവാനാണെന്നും വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാദി മുറിച്ചു കടന്നതിന് 36 പേർ അറസ്റ്റിലായി. ഇടിമിന്നലോട് കൂടിയുള്ള മഴയും വെള്ളപാച്ചിലും നിലനിൽക്കുന്ന സമയത്ത് താഴ്‌വരകൾ മുറിച്ചുകടന്ന് തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിന് മുപ്പത്തിയാറ് പേരെ അൽ ദഖിലിയ പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. അതേസമയം യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞു. ഓറഞ്ച് അലര്‍ട്ട് പിൻവലിച്ചു. അൽ ഐൻ മേഖലയിൽ മാത്രമാണ് യെല്ലോ അലേർട്ടുള്ളത്.