ഏഴാമനായി ഇറങ്ങി 80 റണ്‍സടിച്ച ഷഹബാസ് അഹമ്മദിന്‍റെയും എട്ടാമനായി ഇറങ്ങി 40 റണ്‍സടിച്ച കരണ്‍ ലാലിന്‍റെ പോരാട്ടം അവസാന സെഷനില്‍ കേരളത്തിന്‍റെ ചങ്കിടിപ്പ് കൂട്ടിയെങ്കിലും ഷഹബാസിനെ ബേസില്‍ തമ്പിയും കരണ്‍ ലാലിനെ എന്‍ പി ബേസിലും പുറത്താക്കിയതോടെ ബംഗാളിന്‍റെ പോരാട്ടം അവസാനിച്ചു. കേരളത്തിനായി ആദ്യ ഇന്നിംഗ്സില്‍ 9 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രേയസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന സ്കോറില്‍ അവസാന ദിനം ക്രീസിലെത്തി ബംഗാളിനായി അര്‍ധസെഞ്ചുറി നേടിയ അഭിമന്യു ഈശ്വരൻ ഭീഷണി ഉയര്‍ത്തിയെങ്കിലും ജലജ് സക്സേന ഒരിക്കല്‍ കൂടി കേരളത്തിന്‍റെ രക്ഷകനായി. അനുസ്തൂപ് മജൂംദാറെയും ജലജ് തന്നെ മടക്കി. അഭിഷേക് പോറലിനെ വീഴ്ത്തിയ ശ്രേയസ് ഗോപാല്‍ ബംഗാളിന്‍റെ തകര്‍ച്ച വേഗത്തിലാക്കി. ക്യാപ്റ്റന്‍ മനോജ് തിവാരിയും ഷഹബാസ് അഹമ്മദും ചേര്‍ന്ന് കൂട്ത്തകര്‍ച്ച ഒഴിവാക്കിയെങ്കിലും മനോജ് തിവാരിയെ(35)യും ജലജ് തന്നെ വീഴ്ത്തി.
പിന്നീടാണ് കരണ്‍ ലാലും ഷഹബാസ് അഹമ്മദും ചേര്‍ന്ന് കേരളത്തിന് ആശങ്കയുണ്ടാക്കിയ കൂട്ടുകെട്ട് ഉണ്ടാക്കിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 83 റണ്‍സടിച്ചു. ഷഹബാസിനെ മടക്കിയ ബേസില്‍ തമ്പിയാണ് കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തി ബംഗാളിനെ കറക്കിയിട്ട ജലജ് സക്സേന തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും ബംഗാളിനെ വട്ടം കറക്കിയത്.104റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ജലജ മത്സരത്തിലാകെ 13 വിക്കറ്റുകളാണ് പിഴുതത്. ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച കേരളത്തിന് സീസണില്‍ ഇതുവരെ ആറ് കളികളില്‍ ഒരു ജയവും ഒരു തോല്‍വിയും നാല് സമനിലയും അടക്കം 14 പോയന്‍റാണുള്ളത്. ആറ് മത്സരങ്ങളില്‍ 30 പോയന്‍റുള്ള മുംബൈ ആണ് എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്.