ഇന്നലെ കുങ്കിയാനകൾക്ക് പുറത്തിരുന്ന് മയക്കു വെടിവെക്കാനായിരുന്നു ദൗത്യ സംഘത്തിന്റെ തീരുമാനം എന്നാൽ ഇന്ന് ഈ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. കുറ്റിക്കാടുകൾ തന്നെയാണ് ദൗത്യം പൂർത്തിയാക്കാനുള്ള പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്. മരത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഏറുമാടത്തിൽ തമ്പടിച്ച് ആനയെ ഈ പ്രദേശത്തേക്ക് എത്തിച്ച് വെടിവെക്കാൻ ആണ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. കർണാടക വനപ്രദേശത്തെ അപേക്ഷിച്ച് ഭാവലി, മണ്ണുണ്ടി ഭാഗങ്ങളിൽ കാടിന് പച്ചപ്പ് ഏറെയാണ്. ഒരാൾ പൊക്കത്തിൽ നിറയെ കുറ്റിക്കാടുകളും കാട്ടിനുള്ളിൽ ഉണ്ട്. പ്രദേശം നിരപ്പായ സ്ഥലമാണോ കുണ്ടുകുഴികൾ നിറഞ്ഞതാണോ എന്നതൊന്നും ഇത് കാരണം മനസ്സിലാക്കാൻ കഴിയില്ല. കുറ്റിക്കാടുകൾ കാരണം റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ആന നിൽക്കുന്നതിന്റെ 300 മീറ്റർ അടുത്തെങ്കിലും എത്തിയാലേ സിഗ്നൽ ലഭിക്കൂ.
അതിനിടെ ആനയെ മയക്കു വെടിവെക്കുന്ന ദൗത്യം നീണ്ടു പോകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ബിജെപി പ്രവർത്തകർ വനംവകുപ്പ് ഓഫീസുകൾ ഉപരോധിക്കുകയാണ്. വൈകുന്നേരം മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചാലിഗദ്ദയിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്. അതേസമയം മൂന്നാം ദിവസത്തെ ദൗത്യം തുടങ്ങുന്നതിന് മുമ്പായി ഉത്തരമേഖല സി.സി.എഫ് ദീപ ഉദ്യോഗസ്ഥരുടെയും മറ്റും യോഗം വിളിച്ചു ചേർത്തിരുന്നു. അതീവ ദുഷ്കരമായ മയക്കു വെടിവെക്കൽ ദൗത്യം പൂർത്തിയാക്കാൻ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളെക്കെതിരെ ഫാർമേഴ്സ് റിലീഫ് ഫോറം നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹന സർവീസുകൾ തടയുകയോ കടകൾ ബലംപ്രയോഗിച്ച് അടപ്പിക്കുകയോ ഇല്ലെന്ന് എന്നാൽ സ്വമേധയാ ഹർത്താലുമായി സഹകരിക്കണമെന്നും ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ സെക്രട്ടറി എ.സി. തോമസ് അറിയിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം അഞ്ച് വരെ ആയിരിക്കും ഹർത്താൽ.