ക്ഷേമപെൻഷൻ കൂട്ടാനുള്ള സാധ്യത തീരെ കുറവാണ്. മാസം 900 കോടി വച്ച് കണക്ക് കൂട്ടിയാലും ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശിക തീര്‍ക്കാൻ മാത്രം വേണം 5400 കോടി രൂപ. ശമ്പള പരിഷ്കരണം നടപ്പാക്കിയത് 2019 ജൂലൈ മുതൽ. 2021 ഫെബ്രുവരി 28 വരെയുള്ള കുടിശിക നാല് ഗഡുക്കളായി പിഎഫിൽ ലയിപ്പിക്കുമെന്നായിരുന്നു ഉറപ്പ്. 2023 ഏപ്രിലിൽ നൽകേണ്ട ആദ്യ ഗഡു സാമ്പത്തിക പ്രതിസന്ധി കാരണം പറഞ്ഞ് ഉത്തരവിറക്കി നീട്ടി, ഒക്ടോബർ ഒന്നിന് കിട്ടേണ്ട രണ്ടാം ഗഡുവും കൊടുത്തിട്ടില്ല.
സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടേണ്ട ഡിഎ 2021 മുതൽ കുടിശികയാണ്. ഏഴ് തവണകളായി 22% ഡിഎ വർദ്ധനവാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ കടം പറഞ്ഞ് നിർത്തിയിട്ടുള്ളത്. നികുതികളും സെസ്സും അടക്കം വരുമാന വര്‍ദ്ധനക്ക് സര്‍ക്കാരിന് മുന്നിൽ മാര്‍ഗങ്ങൾ കുറവാണെന്ന് സമ്മതിക്കുന്ന ധനമന്ത്രി സാധാരണക്കാരന് അധിക ബാധ്യതയാകുന്ന നിര്‍ദ്ദേശങ്ങൾ അധികമുണ്ടാകില്ലെന്നും സൂചിപ്പിക്കുന്നു.
ക്ഷേമ പെൻഷൻ മുതൽ സപ്ലൈകോയും നെല്ല് സംഭവണവും വരെ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളിൽ തടസമില്ലാത്ത ഇടപെടുകൾക്ക് സംവിധാനമുണ്ടാകും. വൻകിട പദ്ധതികൾക്കും സര്‍ക്കാര്‍ മിഷനുകൾക്കും പണം കണ്ടെത്തും വിധം നിര്‍ദ്ദേശങ്ങൾക്കുമുണ്ടാകും മുൻഗണന. വരുമാന പരിധികൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ സേവനങ്ങളിൽ പരിഷ്കരണങ്ങൾ വന്നേക്കാം. കിഫ്ബി പോലുള്ള ധനസമാഹരണ മാര്‍ഗ്ഗങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് ബദലായി സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപം സമാഹരിക്കുന്നതിലാകും ധനമന്ത്രിയുടെ ഊന്നൽ. പതംപറഞ്ഞിരിക്കുക മാത്രമല്ല, പ്രതിസന്ധി മറികടക്കാനുള്ള വഴി തേടുന്നത് കൂടിയാകും ഇത്തവണത്തെ ബജറ്റെന്ന് ചുരുക്കം.