ആറു മാസത്തിന് ശേഷം കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് ജോലി ചെയ്തിരുന്ന വർക്ക്ഷോപ്പ് അടച്ചുപൂട്ടി. ജോലിയില്ലെങ്കിൽ, തന്നെ നാട്ടിലേക്ക് തിരിച്ചയക്കണം എന്ന് സ്പോൺസറോട് ആവശ്യപ്പെട്ടെങ്കിലും ഉടൻ മറ്റൊരു വർക്ഷോപ്പ് തുറക്കുമെന്നും ജോലിയിൽ തുടരണമെന്നും അറിയിക്കുകയായിരുന്നു. ശമ്പളകുടിശ്ശിക പോലും നൽകാതിരുന്നതിനാൽ ഭക്ഷണത്തിനും മറ്റ് നിത്യ ചെലവുകൾക്കുമായി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തി.
ജോലി നഷ്ടപ്പെട്ട ഫർമാൻ സുഹൃത്തുകളുടെ സഹായത്താൽ കെട്ടിട നിർമാണ ജോലികൾ ചെയ്തു തുടങ്ങി. ആറു മാസത്തോളം കാത്തിരുന്നിട്ടും സ്പോൺസറുടെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് മാത്രമല്ല ഇഖാമയുടെ കാലാവധി അവസാനിക്കുകയും ചയ്തു. പുതിയ ഇഖാമ അടിച്ചുനൽകാൻ സ്പോൺസർ തയ്യാറായതുമില്ല. കോവിഡ് കാലഘട്ടമായതിനാൽ ചെയ്തിരുന്ന കെട്ടിടനിർമാണ ജോലിയും ഇല്ലാതായി. നാട്ടിൽ പോകാനുള്ള വഴികൾ തേടിയപ്പോൾ ഇഖാമയില്ലാത്തതും കോവിഡ് മഹാമാരിയെ തുടർന്നുള്ള അടച്ചിടലും തടസ്സമായി. സുഹൃത്തുക്കളുടെ സഹായത്താൽ ഭക്ഷണത്തിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒന്നര വർഷത്തോളം ഈയൊരു അവസ്ഥ തുടർന്നു.