കമ്പനീസ് ആക്ട് 212 എ ആൻഡ് സി ചട്ടം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം. ഇതാണ് എസ്എഫ്ഐഒയ്ക്ക് കൈമാറിയത്. പൊതുതാപര്യാർത്ഥവും, പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം. ഷോൺ ജോർജ്ജിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു ആര്‍ഒസിയും എറണാകുളം ആര്‍ഒസിയും എക്സാലോജിക്ക്-സിഎംആര്‍എൽ ഇടപാടിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു.
രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പോലും കമ്പനികൾക്ക് സാധിച്ചില്ലെന്നാണ് വിവരം. കെഎസ്ഐഡിസി നൽകിയതും അവ്യക്തമായ മറുപടിയാണ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗുരുതര കുറ്റകൃത്യം കണ്ടെത്തിയതിനാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കേസ് അന്വേഷിക്കേണ്ടത് എന്ന് അഭിപ്രായമുയർന്നിരുന്നു. ഈ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാനായ ഷോൺ ജോർജ്ജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.