കായംകുളം നഗരത്തെയും തീരദേശ മേഖലയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കായംകുളം കാർത്തികപ്പള്ളി റോഡ്. പുല്ലുകുളങ്ങര മുതൽ കായംകുളം ഒഎൻകെ ജംഗ്ഷൻ വരെ റോഡ് മാസങ്ങളായി തകർന്നു കിടക്കുകയാണ്. റോഡിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ചില ഭാഗത്ത് മാത്രം ക്വാറി അവശിഷ്ടം ഇട്ടതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. ഇതുവഴിയുള്ള യാത്ര ഇപ്പോൾ ഏറെ ദുസഹമായിരിക്കുകയാണ്.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ ആണ് ഇതിലൂടെ കടന്നു പോകുന്നത് കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്. ഇതേ തുടർന്നാണ് റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറും പുല്ലുകുളങ്ങര സ്വദേശിയുമായ ഉണ്ണി നാഗമഠം കഴിഞ്ഞ ദിവസം തലകുത്തി നിന്ന് പ്രതിഷേധിച്ചത്. മുഴങ്ങോടികാവ് ജഗ്ഷനിലായിരുന്നു പ്രതിഷേധം. മുൻ ജില്ലാ പഞ്ചായത്ത് അംഗം അരിതാ ബാബു പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. ഉണ്ണിയുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് വിവിധ ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെ തൊഴിലാളികൾ എത്തിയിരുന്നു.