റിപ്പബ്ലിക് എന്ന പദത്തിനർത്ഥം ജനക്ഷേമരാഷ്ട്രം എന്നാണ്. പിന്നീട് ആ അർഥം മാറി ജനങ്ങളാണ് റിപ്പബ്ലിക്കിലെ പരമാധികാരികൾ എന്നായി. ലാറ്റിൻ പദമായ ‘റെസ് പബ്ലിക്ക’യിൽ നിന്നാണ് റിപ്പബ്ലിക്ക് എന്ന പദമുണ്ടായത്. രാഷ്ട്രത്തലവന്മാരെ ഇവിടെ ജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ് എന്നർത്ഥം.
1946 ഡിസംബർ ആറിനാണ് ഭരണഘടന അസംബ്ലി നിലവിൽവന്നത്. വിവിധ പ്രവിശ്യകളിൽ നിലവിലുണ്ടായിരുന്ന നിയമനിർമാണസഭകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരടക്കം 389 പേർ അടങ്ങുന്നതായിരുന്നു ആ സഭ. സഭയുടെ മേൽനോട്ടത്തിൽ രണ്ടു വർഷവും 11 മാസവും 18 ദിവസവും നീണ്ട പ്രയത്നങ്ങൾക്കൊടുവിലായിരുന്നു ഭരണഘടനയുടെ പിറവി. 165 ദിവസം സമ്മേളിച്ചാണ് സഭ ദൗത്യം പൂർത്തിയാക്കിയത്. 1950 ജനുവരി 24 -ന് ഭരണഘടന നിർമാണ സഭ അവസാനമായി സമ്മേളിച്ചു. ഡോ. രാജേന്ദ്രപ്രസാദിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡൻറായും തെരഞ്ഞെടുത്തു. 1950 ജനുവരി 26 -ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നു.
എല്ലാവർഷവും ഏറെ ആഘോഷപൂർവ്വമാണ് രാജ്യം റിപ്പബ്ലിക് ദിനാഘോഷം നടത്തുന്നത്. ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്‌പചക്രം അർപ്പിക്കുന്നതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും. 1950 മുതൽ 1954 വരെ ഡൽഹിയിലെ വിവിധയിടങ്ങളിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടന്നിരുന്നത്. ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയം, കിങ്‌സ്‌വെ, ചെങ്കോട്ട, രാമലീല മൈതാനി തുടങ്ങിയ ഇടങ്ങളെല്ലാം റിപ്പബ്ലിക് ദിന പരേഡിന് വേദിയായി. 1955 മുതലാണ് ആഘോഷ ചടങ്ങുകൾ രാജ്‌പഥിൽ നടത്താൻ തുടങ്ങിയത്. 2022 -ൽ, രാജ്പഥ് പുനർവികസിപ്പിച്ച് ‘കർത്തവ്യ പഥ്‘ എന്ന് പുനർനാമകരണം ചെയ്തു.
എല്ലാ വർഷവും റിപ്പബ്ലിക് ദിനാഘോഷത്തിൽ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിൻെറ വ്യത്യസ്ത മേഖലകളിലോ പ്രവർത്തനങ്ങളിലോ മികവ് തെളിയിക്കുന്ന ഭാരതീയരെ വിവിധ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യും. പത്മ പുരസ്കാരങ്ങൾ, ഭാരതരത്ന, വിവിധ സൈനിക ബഹുമതികൾ, ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ എന്നിവയെല്ലാം സമ്മാനിക്കുന്നത് റിപ്പബ്ലിക് ദിനത്തിലാണ്.