മധ്യപ്രദേശിലെ ജാബുവയിലാണ് സംഭവം. സോഷ്യൽ മിഡിയയിൽ വൈറലായ വിഡിയോയിൽ ഒരു കൂട്ടമാളുകൾ പള്ളിയിലേക്ക് അതിക്രമിച്ചുകയറുന്നത് കാണാം. ഞായറാഴ്ച പ്രാർത്ഥന കഴിഞ്ഞ് വിശ്വാസികൾ മടങ്ങിയ ഉടൻ തന്നെ ആർത്തെത്തിയ കാവിക്കൊടികൾ പിടിച്ച സംഘം പള്ളിയുടെ മുകളിൽ അതിക്രമിച്ചുകയറി കുരിശിന് മുകളിൽ കാവിക്കൊടി നാട്ടി. പതാകയിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചിത്രവും ജയ്ശ്രീരാം എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
ജാബുവ ജില്ലയിലെ റാണാപൂരിലെ ദബ്തലായി ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ജയ്ശ്രീരാം എന്ന് ഉറക്കെ വിളിച്ചാണ് സംഘമെത്തിയതെന്ന് പള്ളിയിലെ പാസ്റ്റര് നർബു അമലിയാർ ദി ക്വിന്റിനോട് പ്രതികരിച്ചു. അവർ ഇരുപത്തഞ്ചോളം ആളുകളുണ്ടായിരുന്നു. അവരിൽ ചിലരാണ് പള്ളിക്ക് മുകളിൽ കയറിയത്. അയൽഗ്രാമത്തിൽ നിന്നുള്ളവരാണ് എത്തിയതെന്ന് പാസ്റ്റർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരിൽ ചിലരുടെ പേരുകൾ പോലും തനിക്കറിയാം. പള്ളിയിലേക്ക് അതിക്രമിച്ച് കടന്നപ്പോൾ തന്നെ ഇത് ചെയ്യുന്നത് ശരിയെല്ലെന്നും ഞങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഞാനവരോട് പറഞ്ഞതാണ്. എന്നാൽ അതൊന്നും കേൾക്കാൻ അവർ തയ്യാറായില്ല. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസിലായില്ലെന്നും ആദ്യമായാണ് ഇത്തരമൊരു പ്രവൃത്തി ഇവിടെ നടക്കുന്നതെന്നും അമലിയാർ പ്രതികരിച്ചു.
അതേസമയം സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ജാബുവ പൊലീസ് സൂപ്രണ്ട് ദി ക്വിന്റിനോട് പറഞ്ഞു. സംഭവമറിഞ്ഞതോടെ സ്ഥലം സന്ദർശിച്ചു. എന്നാൽ അതൊരു പള്ളിയല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതൊരു സ്വകാര്യ വ്യക്തിയുടെ വീടാണ്. പ്രാർത്ഥനയ്ക്കായി അവരുപയോഗിക്കുന്നുവെന്ന് മാത്രം. ആ വ്യക്തിക്ക് പരാതിപ്പെടാൻ താത്പര്യമില്ലെന്നും അതിനാലാണ് കേസെടുക്കാത്തതെന്നുമാണ് പൊലീസ് വാദം.