ജനുവരി 16ന് പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങിന് അയച്ച രാജിക്കത്തില്‍ സിപിഐബി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എസ് ഈശ്വരന്‍ നിരസിച്ചു. ‘ആരോപണങ്ങള്‍ ഞാന്‍ നിരസിക്കുന്നു. എന്റെ ഭാഗത്ത് വ്യക്തത വരുത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, മന്ത്രിസഭയില്‍ നിന്നും പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവയ്ക്കുന്നതാണ് ശരിയെന്ന് തോന്നുന്നു’. എസ് ഈശ്വരന്‍ രാജിക്കത്തില്‍ പറഞ്ഞു.
2023 ജൂലൈയിൽ സിപിഐബി അന്വേഷണം ആരംഭിച്ചതു മുതൽ ലഭിച്ച ശമ്പളവും എംപി അലവൻസും തിരികെ നൽകുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഈശ്വരൻ പറഞ്ഞു. അന്വേഷണത്തിന്റെ പേരിൽ ഒരു മന്ത്രിയും പാർലമെന്റ് അംഗവും എന്ന നിലയിലുള്ള എന്റെ ചുമതലകൾ നിറവേറ്റാൻ എനിക്ക് കഴിഞ്ഞില്ല.ആ തുക ഒരിക്കലും എനിക്ക് പ്രയോജനപ്പെടുകയുമില്ല. അതിനാലാണ് ഞാനുമെന്റെ കുടുംബവും പണം തിരികെ നൽകാൻ തീരുമാനിച്ചത്. അദ്ദേഹം പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെട്ടാൽ ഇവ തിരിച്ചുവാങ്ങില്ലെന്നും ഈശ്വരൻ കൂട്ടിച്ചേർത്തു.
അതേസമയംഎസ് ഈശ്വരൻ രാഷ്ട്രീയം വിടുന്നതിൽ തനിക്ക് നിരാശയും സങ്കടവും ഉണ്ടെന്ന് കത്തിന് മറുപടിയായി പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങ് പറഞ്ഞു. എന്നാൽ ഇത്തരം വിഷയങ്ങൾ നിയമമനുസരിച്ച് കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പാർട്ടിയുടെയും സർക്കാരിന്റെയും അഖണ്ഡത നാം ഉയർത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.