ഇരിട്ടി: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. കീഴൂർ കൂളിചെമ്പ്രയിൽ കാഞ്ഞിരത്തിങ്കൽ ഹൗസിൽ ആൽബർട്ട് ലൂക്കാസ്(19) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ പെരുവം പറമ്പ് കപ്പച്ചേരി വളവിൽ വെച്ചായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം പടിയൂരിലെ ഒരു ക്ഷേത്രത്തിലെ ഉത്സവ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആൽബർട്ട് ലുക്കാസ് സഞ്ചരിച്ച ബൈക്ക് കപ്പച്ചേരിയിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതര പരുക്കേറ്റ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണ ആൽബർട്ടിനെയും സഹയാത്രികൻ ആൽബി (18)യേയും നാട്ടുകാരും മറ്റ് കൂട്ടുകാരും ചേർന്ന് ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ആൽബർട്ട് ലുക്കാസിനെ രക്ഷിക്കാനായില്ല.
രാജസ്ഥാൻ ജയ്പ്പൂർ നിംസ് യൂണിവേഴ്സിറ്റിയിൽ ബി.എ സൈക്കോളജി വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിയായ ആൽബർട്ട് ലൂക്കാസ് ക്രിസ്മസ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു. അടുത്ത ദിവസം കോളജിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് അപകടത്തിൽ പെട്ടത്. കാഞ്ഞിരത്തിങ്കൽ കെ.വി.സിൽജുവിൻ്റെയും കെ.വി.സിൽജയുടെയും മകനാണ് മരിച്ച ആൽബർട്ട്. സഹോദരൻ: ജെറാൾഡ് (തെറാപ്പിസ്റ്റ്, തണൽ റീഹാബിലിറ്റേഷൻ സെൻ്റർ, കുടുക്കിമൊട്ട) സംസ്കാരം: പിന്നീട് പെരുമ്പുന്ന പള്ളിയിൽ.