ആദിത്ത് എഴുതിയ കത്ത് ഇപ്രകാരമാണ്…
‘പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും, ഞാനും എന്റെ രണ്ട് കൂട്ടുകാരായ ആദിഷ് എന്ന കുഞ്ഞുവും, ആഷിന്‍ എന്ന ആച്ചിയും കൂടി നാട് വിടുകയാണ്. ഈ ഞങ്ങളെ അന്വേഷിച്ച് ഇനി അച്ഛനും അമ്മയും വരാന്‍ നിൽക്കരുത്. ഇനി അടുത്ത വർഷം ജനുവരിയിൽ മാത്രമേ ഞങ്ങൾ തിരിച്ച് വരൂ. അപ്പോൾ മാത്രമേ ഞങ്ങളെ പ്രതീക്ഷിച്ചാൽ മതി. ഞങ്ങൾ പോവുന്നത് കൊണ്ട് പൊലീസിനേയും പട്ടാളത്തിനേയും അറിയിക്കണം എന്നില്ല. എന്തായാലും ഒരു ദിവസം ഞങ്ങള് വരും.’
ആദിത്താണ് അച്ഛനെയും അമ്മയെയും അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തെഴുതി വീട്ടിൽ വെച്ചത്. തങ്ങളുടെ പേരും, ഇനി സംശയം വേണ്ടെന്ന് കരുതി കൂടെ വിളിപ്പേരും ചേർത്ത് എഴുതിയാണ് കക്ഷികൾ മുങ്ങിയത്. പരീക്ഷയെ പറ്റിയും തോൽവിയെ പറ്റിയും യാതൊരു സൂചനയും കത്തിലില്ല. ലോകം ചുറ്റി അടുത്ത ജനുവരിയിൽ തിരിച്ചുവരാനായിരുന്നു കുട്ടികളുടെ പ്ലാൻ. ഞങ്ങളെ അന്വേഷിച്ച് വരണ്ട, പൊലീസിനെയും പട്ടാളത്തെയും അറിയിക്കുകയും വേണ്ടെന്നും കത്തിൽ പറയുന്നു. എന്നാൽ അന്വേഷിക്കാതിരിക്കാന്‍ മാതാപിതാക്കൾക്ക് ആവില്ലല്ലോ. അവർ ഞാറയ്ക്കൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ലുക്കൌട്ട് നോട്ടീസും ഇറക്കി. ഇന്നലെ രാത്രി തന്നെ കേരള പൊലീസ് കുട്ടികളെ തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്നും കണ്ടെത്തി.