ഒരു രാത്രി മുഴുവൻ നീണ്ട നാടകങ്ങളാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നടന്നത്. നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയവർക്കെതിരെ ജാമ്യാമില്ലാക്കുറ്റം ചുമത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ജനപ്രതിനിധികൾ അടക്കമുളളവരുടെ പൊലീസ് സ്റ്റേഷൻ ഉപരോധം നടത്തിയത്. ഒടുവിൽ പുലർച്ചെ മൂന്ന് മണിക്ക് മജിസ്ട്രേറ്റിന്‍റെ വസതിയിൽ ജാമ്യം നേടി പ്രവർത്തകർ പുറത്തുവന്നതിന് പിന്നാലെയാണ് പാലാരിവട്ടം പൊലീസ് ജനപ്രതിനിധികൾക്കെതിരെ കേസെടുത്തത്. ഡിസിസി പ്രതിഡന്‍റ് മുഹമ്മദ് ഷിയാസാണ് കേസിലെ ഒന്നാം പ്രതി. സ്റ്റേഷൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കലാപാഹ്വാനത്തിനാണ് കേസ്. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, ഉമാ തോമസ്, ടിജെ വിനോദ് അടക്കം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതികളാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘവും ഇവർക്ക് കൂട്ട് നിൽക്കുന്ന ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുമാണ് കേസെടുപ്പിക്കുന്നതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എന്നാൽ ബസിൻ മുന്നിൽ ചാടി ചാവേറാകാനാണ് യൂത്ത് കോൺഗ്രസുകാർ ശ്രമക്കുന്നതെന്നാണ് മന്ത്രിമാരുടെ പരിഹാരം. അണയാൻ പോകുന്ന തീയാണ് ആളിക്കത്തുന്നതെന്ന് മന്ത്രി വി എൻ വാസവനും കുറ്റപ്പെടുത്തി. നവകേരള സദസല്ല ആർഭാട സദസാണ് ഒന്നരമാസം കേരളത്തിൽ നടന്നതെന്ന് പൊതു സമൂഹത്തിന് മുന്നിൽ വരും ദിവസങ്ങളിലും അവതരിപ്പിക്കാനാണ് പ്രതിപക്ഷം നീക്കം.