ഇന്ന് പുലര്‍ച്ചെയാണ് 36 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന വിവരമാണ് ആദ്യം പോത്തൻകോട് പൊലീസിന് ലഭിച്ചത്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റകൃത്യം തെളിഞ്ഞത്.
പ്രസവത്തിന് ശേഷം കുഞ്ഞുമായി സുരിത മഞ്ഞമലയിലെ വീട്ടിലുണ്ടായിരുന്നു. ഭർത്താവ് സജി പണിമൂലയിലുള്ള വീട്ടിലായിരുന്നു. രാത്രി രണ്ടയോടെ സുരിതയുടെ ബഹളം കേട്ടാണ് വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരിയും ഉണർന്നത്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിഞ്ഞ് സുരിതയുടെ സഹോദരിയാണ് സജിയെയും പോത്തൻകോട് പൊലീസിനെയും വിവരം അറിയിച്ചത്. വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. സുരിതയും അമ്മയും സഹോദരിയും രണ്ടു കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
നാട്ടുകാരും പൊലീസും പരിശോധന നടത്തിയപ്പോള്‍ കിണറ്റിൻകരയിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവ്വൽ കണ്ടു. ഫയർഫോഴ്സ് പരിശോധിച്ചപ്പോഴാണ് കിണറ്റിൽ നിന്നും മൃതദേഹം കിട്ടിയത്. വീട്ടിനുള്ളിൽ കയറി ആരെങ്കിലും കയറി കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ട് അപാപ്പെടുത്തിയതാണോയെന്നായിരുന്നു ആദ്യ സംശയം. പക്ഷെ സാഹചര്യ തെളിവുകളെല്ലാം അമ്മക്ക് എതിരായതോടെയാണ് പോത്തൻകോട് പൊലീസ് സുരിതയെ കസ്റ്റഡിലെടുത്തതും ചോദ്യംചെയ്തതും. സജിയുടെയും സുരിതയുടെയും മൂത്തമകന് അഞ്ചുവയസ് പ്രായമുണ്ട്.