സംഘം ചേർന്നുള്ള കുറ്റകൃത്യം, ചികിത്സ പിഴവ് എന്നീ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിക്കുന്നത്. 300 പേജിലധികമുള്ള കുറ്റപത്രമാണ് സമർപ്പിക്കുന്നത്. കേസിൽ 72 സാക്ഷികളാണുള്ളത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി.മഞ്ജു (43) എന്നിവരാണ് പ്രതികൾ. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ലഭിച്ചിരുന്നു.
ഇവർക്കെതിരെ കുറ്റപത്രം നൽകാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി അനുമതി നൽകിയിരുന്നു. 2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 1ന് ആണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.