കൊച്ചി: 65 എൽഎസ്ഡി സ്റ്റാമ്പുകളുമായി രണ്ടു യുവാക്കളെ എറണാകുളം റൂറൽ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് വലിയകത്തു വീട്ടിൽ നസറുദീൻ (28), കൊടുങ്ങല്ലൂർ എടവിലങ്ങ് പുതിയ റോഡ് കള്ളിക്കാട്ടു വീട്ടിൽ നിബിൻ (28) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. പിടികൂടിയ ലഹരി മരുന്നതിന് ലക്ഷങ്ങൾ വിലവരും. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന “ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ” പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന രാസലഹരി പിടിച്ചെടുത്തത്. ഒരു സ്റ്റാമ്പിന് അയ്യായിരത്തിലേറെ രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായാണ് ഇത് കൊണ്ടുവന്നതെന്ന് പൊലീസ് വ്യക്തമാക്കി. പേഴ്സിൽ പ്രത്യേക അറകൾ ഉണ്ടാക്കി അതിലാണ് ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസിനെ കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പുറപ്പിളളിക്കാവ് റോഡിൽ വച്ച് പിടികൂടുകയായിരുന്നു