മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കുട്ടികളും കുടുംബവും നവകേരള സദസിലെത്തിയത്. വേദിക്ക് മുന്നിലിരുന്ന ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നിറഞ്ഞ കൈയ്യടിയോടെയാണ് ഇരുവരെയും സദസ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ കണ്ടതിൽ വലിയ സന്തോഷം ഉണ്ടെന്ന് കുടുംബംപറഞ്ഞു. ഹീറോ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് ആറ് വയസുകാരിയുടെ സഹോദരൻ പറഞ്ഞു.
നവംബര്‍ 27ന് തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റെജിയുടെയും മകൾ ആറുവയസ്സുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരനായ ഒൻപതു വയസുകാരനേയും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാൽ ചെറുത്ത് നിന്നതോടെ കുട്ടിയെ ഉപേക്ഷിച്ച് സംഘം സഹോദരിയുമായി കടന്നു. കാണാതായി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് കണ്ടെത്തുന്നത്. കുട്ടിയെ തിരികെ കിട്ടി മൂന്നാം ദിവസമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്.