യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതി ഡോക്ടർ റുവൈസുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നുണ്ടായേക്കും. ഇന്നലെയാണ് അഡീഷണൽ സി.ജെ.എം കോടതി റുവൈസിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ പ്രതിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഫോറൻസിക് പരിശോധനയ്ക്ക് അയച്ച ഫോണിൽ നിന്നുള്ള വിവരങ്ങളും വൈകാതെ പൊലീസ് ശേഖരിക്കും. റുവൈസിന്റെ പിതാവ് ഒളിവിൽ തുടരുകയാണ്.
റുവൈസിന്റെ പിതാവിനായുള്ള തെരച്ചിൽ ഊർജിതമാണ്. റുവൈസിന്റെ ബന്ധുവീട്ടിലടക്കം പൊലീസ് തെരച്ചിൽ നടത്തി. റുവൈസിന്റെ കാർ പിടിച്ചെടുത്തു. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അച്ഛന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു. ഇയാൾ ഒളിവിലാണെന്നാണ് വിവരം. ഐ.പി.സി 306 (ആത്മഹത്യാ പ്രേരണ), 34 എന്നീ വകുപ്പുകളും, സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലിസ് റുവൈസിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം അന്വേഷണം നടത്തിയെങ്കിലും പിതാവിനെ കണ്ടെത്താനായില്ല.