നേരത്തെ ചികിത്സ ഉള്‍പ്പെടെ നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും കാട്ടാന ആളുകളെ അടുപ്പിച്ചിരുന്നില്ല. തുടര്‍ന്നാണ് മയക്കുവെടിവെക്കാന്‍ തീരുമാനിച്ചത്. വലതു കാലിനും തോളിനും ഗുരുതരമായി പരിക്കേറ്റതിനാൽ,ആനയ്ക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. ഇതോടെ ആന അവശനായിരുന്നു,.ആരോഗ്യം മോശമായതിനാൾ മയക്കുവെടി വയ്ക്കലും ശ്രമകരമായിരുന്നു. വെറ്റിനറി ടീമും എലിഫന്റ് സ്‌ക്വാഡും ആനയുടെ ഓരോ നീക്കവും നിരീക്ഷിച്ചശേഷമാണ് ഇന്ന് ആനയെ മയക്കുന്നതിനായി മയക്കുവെടിവെച്ചത്. ആനയുടെ ചികിത്സ പൂര്‍ത്തിയായെന്നും ആരോഗ്യം മെച്ചപ്പെടുന്നതായാണ് വിലയിരുത്തലെന്നും നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ചികിത്സ പൂര്‍ത്തിയാക്കിയശേഷം വെറ്ററിനറി ടീം കാടിറങ്ങി. ആനയെ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ വനം വകുപ്പ് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് വെറ്ററിനറി ടീം.
കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരി കല്ലൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ച് കാട്ടാനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.പതിവായി കല്ലൂർ മേഖലയിൽ എത്തുന്ന 35 വയസ്സുള്ള കൊമ്പനാണ് പരിക്കേറ്റത്. ആനയെ ഇടിച്ച കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് വനം വകുപ്പിന്‍റെ കസ്റ്റഡിയിലാണ്. ബസിന്‍റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ബസ്സിലുണ്ടായിരുന്ന അയ്യപ്പ ഭക്തര്‍ക്കും പരിക്കേറ്റിരുന്നു.പരിക്കേറ്റ യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങിയിരുന്നനു.സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.