വീടിന്റെ പെയിന്റ് പണിയുൾപ്പെടെ നടത്തി വിവാഹത്തിന് സജ്ജമായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഈ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയത്. എന്നാൽ ഇത് നൽകാൻ കഴിയുമായിരുന്നില്ല. അതിനാൽ വിവാഹം മുടങ്ങിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഷഹന. ഷഹനയ്ക്ക് ഡിപ്രഷനുൾപ്പെടെ വന്നിരുന്നുവെന്നും സഹോദരൻ പറയുന്നു. ഷഹനയുടെ മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലും സാമ്പത്തിക തർക്കങ്ങൾ എന്ന് സൂചിപ്പിച്ചിരുന്നു. ഇതും വിരൽ ചൂണ്ടുന്നത് വിവാഹം മുടങ്ങിയതിലേക്കാണ്. അതേസമയം, ഷഹനയുടെ മരണത്തെക്കുറിച്ച് ക്യാമറയ്ക്ക് മുന്നില്‍ പ്രതികരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോവുകയാണ്.
അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണ് ഷഹനി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ലാറ്റ് മുറിയില്‍ അബോധാവസ്ഥയില്‍ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്നയെ കണ്ടെത്തിയത്. സഹപാഠികളാണ് അബോധവസ്ഥയിൽ ഷഹ്ന കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനു പിന്നാലെയാണ് ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുറിപ്പ് കണ്ടെത്തിയത്.