കൊല്ലം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയുടെ വിവരങ്ങൾ അടക്കം പുറത്തുവന്നതിന് പിന്നാലെ ദുരുഹതയും വർധിക്കുന്നു. പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്. ഇതിന് കാരണമായി പറയുന്നതാകട്ടെ തന്‍റെ മകൾക്ക് വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റി വാങ്ങി നൽകാൻ ഒ ഇ ടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛൻ വാഗ്ദാനം നൽകിയെന്നതാണ്. എന്നാൽ മകൾ പഠിച്ചത് കമ്പ്യൂട്ടർ സയൻസാണെന്നും പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നു. കമ്പ്യൂട്ടർ സയൻസ് പഠിച്ച മകൾക്ക് എങ്ങനെയാണ് വിദേശത്ത് നഴ്സിംഗ് പഠിക്കാനാകുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതുകൊണ്ടുതന്നെ പത്മകുമാറിന്‍റെ മൊഴി കെട്ടുകഥയാണെന്ന സംശയവും ബലപ്പെടുകയാണ്. കേസിലെ ദുരൂഹതകളും വർധിക്കുകയാണ്.