ജെയ്ൻ ഡോ എന്ന സ്ത്രീയാണ് പരാതിക്കാരി എന്നാണ് കോടതി രേഖകള്‍ പറയുന്നത്.2015 ഓഗസ്റ്റിൽ ന്യൂയോർക്ക് സിറ്റിയിലെ ക്യാച്ച് റസ്റ്റോറന്റിന്റെ റൂഫ്ടോപ്പ് ബാറില്‍ വച്ച് ജാമി ഫോക്സ് തന്നെ പീഡിപ്പിച്ചതായി ഇവരുടെ പരാതിയില്‍ ആരോപിക്കുന്നു. തന്‍റെ സമ്മതം ഇല്ലാതെ ഫോക്സ് തന്നെ ആളൊഴിഞ്ഞ ഒരു കോണിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്.
പരാതിക്കാരിയായ സ്ത്രീയും സുഹൃത്തും ബാറില്‍ ഫോക്‌സിന് അടുത്തുള്ള ഒരു മേശയിലായിരുന്നു ഇരുന്നത്. സംഭവം നടക്കുമ്പോൾ ഫോക്സിനൊപ്പം ബാറിന്റെ ഉടമ മാർക്ക് ബിർൺബോമും ഒപ്പമുണ്ടായിരുന്നു. പുലർച്ചെ ഒരു മണിയോടെ യുവതിയുടെ സുഹൃത്ത് ഫോക്‌സിനോട് സെല്‍ഫി എടുത്തോട്ടെ എന്ന് ചോദിച്ചു. അവിടുന്ന് ചില അശ്ലീല വാക്കുകള്‍ ജെമി പറഞ്ഞതായും. ഇയാള്‍ നന്നായി മദ്യപിച്ചതായും കോടതിയില്‍ യുവതി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ഇതേ ഹര്‍ജി പ്രകാരം, ജെമി യുവതിയെ റൂഫ് ടോപ്പ് ബാറിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം പിടിച്ച് പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. തന്നെ പീഡിപ്പിക്കുന്നത് ബാറിലെ സെക്യുരിറ്റി ഗാര്‍ഡ് കണ്ടിട്ടും ഇടപെട്ടില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. പിന്നീട് യുവതിയുടെ കൂട്ടുകാരി എത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. ജെമി ഫോക്സ് ഈ സമയം ഓടിപ്പോയി എന്ന് പരാതിയില്‍ പറയുന്നു.
പീഡനത്തെത്തുടർന്ന് യുവതിക്ക് ചികിത്സ തേടേണ്ടി വന്നതായും ഹർജിയിൽ ആരോപിക്കുന്നു. പീഡനത്താല്‍ അനുഭവിച്ച വേദന, കഷ്ടപ്പാട്, വൈകാരിക പ്രശ്നങ്ങള്‍, ഉത്കണ്ഠ, അപമാനം എന്നിവയ്‌ക്ക് യുവതി നഷ്ടപരിഹാരം തേടുന്നു. ബിർൺബോമിനെയും ക്യാച്ച് എൻവൈസിയെയും കേസില്‍ കൂട്ട് പ്രതികളാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്.