ഗൗരീശപട്ടം, കുഴിവയൽ, തേക്കും മൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട് അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളിൽ ഇന്നലെ മുതൽ വെള്ളം കയറി. രാത്രി പെയ്ത കനത്തമഴ പെയ്തതോടെ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങൾ വീണ്ടും മുങ്ങി. കോസ്മോപൊളീറ്റൻ ആശുപത്രിയുടെ താഴത്തെ നില വീണ്ടും മുങ്ങി. കാന്റീനുള്ളിലും വെള്ളം കയറി.
ശ്രീകാര്യം അണിയൂർ, ചെമ്പഴന്തി മഴ കനത്ത നാശമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. മതിലിടിഞ്ഞും മരം വീണുമാണ് അപകടം. കരകുളത്ത് ഫ്ലാറ്റിനറെ മതിൽ ഇടിഞ്ഞു. കമരമന നെടുങ്കാട് റോഡിൽ വള്ളം കയറി. ഫയർഫോഴ്സിൻറെ സ്കൂബ ഡൈവേഴ്സ് സംഘമാണ് വീടുകളിൽ കുടുങ്ങിയവരെ രക്ഷിച്ചത്. കഴിഞ്ഞ മാസം 15 ന് പെയ്ത കനത്തമഴയിൽ നഗരം മുങ്ങിയിരുന്നു. 30 ന് മന്ത്രിമാർ വിളിച്ച യോഗത്തിൽ വെള്ളപ്പൊക്കം തടയാൻ കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നു, ആമയിഴഞ്ചാൻ തോട് അടക്കമുള്ള തോടുകളുടെ ആഴം കൂട്ടാനായിരുന്നു പ്രധാന തീരുമാനം. മണ്ണ് കുറെ മാറ്റിയെങ്കിലും അതെല്ലാം തോടിന്റെ കരയിൽ നിന്നും മാറ്റിയില്ല. വീണ്ടും മഴയെത്തിയതോടെ മണ്ണ് വീണ്ടും തോടിലേക്ക് വീണു. ശുചീകരണം വെള്ളത്തിലുമായി.
മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് പുതുക്കിയ കാലാവസ്ഥാ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതിശക്തമായ മഴ തുടരും. 6 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.